കോഴിക്കോട്: കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെ എസ് ആര്‍ ടി സി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നു റിപ്പോര്‍ട്ട് വന്നതിനുപിന്നാലെയാണ് മന്ത്രി ആന്‍റണി രാജുവിന്‍റെ നിര്‍ദ്ദേശം. ചെന്നൈ ഐഐടിയാണ് കെട്ടിടത്തിന്‍റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കെട്ടിട നിര്‍മ്മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അനുമതി നല്‍കിയത്. ഐഐടിയിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിദഗ്ദൻ അളകപ്പ സുന്ദരത്തിന്‍റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അളകപ്പ സുന്ദരത്തിന്‍റെ പരിശോധനക്ക് ശേഷം കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന് സംഘം ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കുമെന്നും, തുടർന്ന് കെട്ടിടം ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെണ്ടർ വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, 75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചതെന്നും, കെട്ടിടം ബലപ്പെടുത്താന്‍ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നുമാണ് തൊഴിലാളി സംഘടനകള്‍ ആരോപിച്ചിരുന്നു. 2015ലാണ് ഒൻപത് നിലകളിലായി രണ്ട് നിലയിൽ വ്യാപാര സമുച്ചയവും കെഎസ്ആർടിസി സ്റ്റാന്‍റും ഉൾപ്പെടുന്ന കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായത്. എന്നാൽ കൃത്യം ആറു വർഷത്തിനിപ്പുറം കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാഴ്ത്തുന്നു.