രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടരുന്നു. സെഞ്ച്വറിയടിച്ച് ഡീസലും പെട്രോളിനൊപ്പമെത്തി. ഡീസലിന് 100 രൂപ കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഡീസലിന് 38 പൈസയും പെട്രോളിന് 32പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 106.40 രൂപയും ഡീസലിന് 99.85 രൂപയുമായി. തിരുവനന്തപുരം വെളളറടയില്‍ ഡീസലിന് 100.08 രൂപയും, പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.11 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ഡീസലിന് 97.95 രൂപയും പെട്രോളിന് 104. 42 രൂപയുമാണ്. കോഴിക്കോട് ഡീസലിന് 98.28 രൂപയും പെട്രോളിന് 104.64 രൂപയുമാണ് വര്‍ധിച്ചത്. 17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
രാജ്യത്ത് എക്കാലത്തെയും സര്‍വകാല റെക്കോര്‍ഡിലേക്ക് ആണ് ഇന്ധന വില കുതിച്ചുയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ആണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു. ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെമാത്രമല്ല സമഗ്രമേഖലെയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകും.
പ്രതിമാസം 750 കോടിയിലധികം വരുമാനമാണ് സംസ്ഥാന സർക്കാരിന് ഇന്ധന വിൽപന നികുതിയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പെട്രോളിന് 30 .8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വിൽപനനികുതി. ഇന്ധന വിൽപന ജി.എസ്.ടി പരിധിയിലാക്കിയാൽ ജനം രക്ഷപ്പെടും എന്നതാണ് യാഥാർഥ്യം. ഇതു സംബന്ധിച്ച് നിലപാടറിയിക്കാന്‍ കേരള ഹൈകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ജിഎസ്ടി കൌണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തു. കേന്ദ്ര സര്‍ക്കാറിനും വലിയ താല്പര്യമില്ലാത്തതിനാല്‍ വില ഇനിയും ഉയരും. ജനങ്ങള്‍ക്ക് ദുരിത കാലമായിരിക്കും.