വാഷിംഗ്ടണ്‍: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ സമ്മാന ജേതാവ് മലാലാ യൂസഫ്‌സായ്. മലാലയും അഫ്ഗാനിലെ ആക്ടിവിസ്റ്റുകളും ചേര്‍ന്നാണ് താലിബാന് കത്തെഴുതിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിനുപിന്നാലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്റെ നടപടിയെയും മലാല രൂക്ഷമായി വിമര്‍ശിച്ചു.
'താലിബാന്‍ അധികാരികളോട്, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് നിങ്ങള്‍ ലോകത്തിന് ഉറപ്പുനല്‍കിയതല്ലേ? എന്നാലിപ്പോള്‍ നിങ്ങള്‍ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുളള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കണം' മലാല കത്തിലൂടെ ആവശ്യപ്പെട്ടു. അഫ്ഗാനിലെ സ്ത്രീകള്‍ക്കായി സംസാരിക്കണമെന്ന് അറബ് രാഷ്ട്രങ്ങളിലെ നേതാക്കളോടും മലാല ആവശ്യപ്പെട്ടു. മുസ്ലീം രാഷ്ട്രങ്ങളിലെ നേതാക്കളോട്, മതം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്നും പഠിക്കുന്നതില്‍ നിന്നും വിലക്കുന്നില്ല. ഇത് താലിബാന്‍ നേതാക്കളെ പറഞ്ഞുമനസിലാക്കണം' മലാല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പെണ്‍കുട്ടികള്‍ക്ക് ഉടനെ സ്കൂളുകളിലേക്ക് തിരിച്ചെത്താമെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധികം വൈകാതെ തന്നെ ഹൈസ്കൂളിലേക്ക് പെണ്‍കുട്ടികള്‍ക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് സഈദ് ഖോസ്തിയെ പറഞ്ഞു. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഉടൻ തന്നെ അവരുടെ ക്ലാസുകളിലേക്കും അധ്യാപന ജോലിയിലേക്കും തിരിച്ചെത്താനാവുമെന്നും സഈദ് ഖോസ്തി വ്യക്തമാക്കി.
താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്കു മാത്രമായാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നത്. ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.