വാഷിംഗ്‌ടണ്‍: താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറിയ കുട്ടിയെ തേടി മാതാപിതാക്കള്‍. വിമാനത്താവളത്തിലെ തിരക്കിനിടയില്‍പ്പെട്ട് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥന് കുട്ടിയെ കൈമാറുകയായിരുന്നു. പ്രധാന കവാടത്തില്‍ എത്തുമ്പോള്‍ കുട്ടിയെ തിരികെ വാങ്ങാമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും മിര്‍സാ അലിയും ഭാര്യ സുരയ്യയും പറഞ്ഞു. താലിബാന്‍റെ ആക്രമണത്തില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ നിരവധി മാതാപിതാക്കള്‍ ഇങ്ങനെ ചെയ്തിരുന്നുവെന്നും അവര്‍ക്കൊക്കെ കുട്ടികളെ തിരിച്ചു കിട്ടിയെന്നും മിര്‍സാ അലി കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളം അന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിനാലാണ് കുട്ടിയെ രക്ഷിക്കാനായി ഞങ്ങള്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. കുഞ്ഞിനെ കൈമാറിയ ഉദ്യോഗസ്ഥന്‍റെ പേരോ വിവരങ്ങളോ ചോദിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. നിരവധി ഉദ്യോഗസ്ഥരോട് കുട്ടിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല -മിര്‍സ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അമേരിക്കന്‍ എംബസിയില്‍ സുരക്ഷ ജീവനക്കാരനായിരുന്നു മിര്‍സ. അഫ്ഗാനിസ്ഥാനിലെ കൂട്ട പലായനത്തിനിടയില്‍ കുട്ടികളെ നഷ്ടപ്പെട്ട നിരവധി മാതാപിതാക്കളുടെ വാർത്തകള്‍ പുറത്തുവന്നിരുന്നു. പലരും കുട്ടികളെ തിരികെ കിട്ടുന്നതിനുള്ള അന്വേഷണം തുടരുകയാണ്. നഷ്ടപ്പെട്ട കുട്ടികളുടെ ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കള്‍. പലായനത്തിനിടയില്‍ കുട്ടികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.