കാബൂള്‍: പതിറ്റാണ്ടുകളായി രാഷ്ട്രീയമായി അസ്ഥിരപ്പെട്ടുകിടക്കുന്ന അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ അധികാരം പിടിക്കുകകൂടി ചെയ്തതോടെ പട്ടിണിയും ദാരിദ്ര്യവും രൂക്ഷമായതായി റിപ്പോര്‍ട്ട്. പട്ടിണിമൂലം സ്വന്തം കുഞ്ഞുങ്ങളെ അമ്മമാര്‍ വില്‍ക്കുന്നതായി ഒരു കനേഡിയന്‍ എന്‍ ജി ഒ നടത്തിയ പഠനം പറയുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും ആവശ്യവസ്തുക്കളുടെ വില വര്‍ധനയും രൂക്ഷമായതോടെ കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ ഒരു വഴിയുമില്ലാതെ മാതാപിതാക്കള്‍ മക്കളെ വില്‍ക്കുന്നതായി കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റിയെന്ന സന്നദ്ധ സംഘടന നടത്തിയ പഠനം പറയുന്നു. അഫ്ഗാനിസ്ഥാനിലെ 95 ശതമാനം ജനങ്ങളും കടുത്ത പട്ടിണിയെ അഭിമുഖികരിക്കുകയാണ്. ശൈത്യകാലം ആരംഭിച്ചതിനാല്‍ അത് ഇനിയും രൂക്ഷമാകുമെന്നും ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് സെക്യൂരിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുവില്‍ ദാരിദ്ര്യം രൂക്ഷമായ രാജ്യത്ത് ശീതകാലം ആരംഭിച്ചതോടെ വിവിധ സംഘടനകളുടെ സഹായ കേന്ദ്രങ്ങള്‍ അടച്ചിടുകയാണ്. ഇതാണ് അഫ്ഗാനിസ്ഥാനില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകാനുള്ള പ്രധാന കാരണം. ആഭ്യന്തരയുദ്ധവും കൊവിഡ് മഹാമാരിയും വരള്‍ച്ചയുമൊക്കെയാണ് അഫ്ഗാനിസ്ഥാന്‍റെ സാമ്പത്തിക അടിത്തറ താറുമാറാക്കിയത് എന്ന് പഠനം പറയുന്നു. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ തൊഴിലില്ലായ്മയും അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയും മൂലം ജനസംഖ്യയുടെ പകുതിയിലധികവും ( 22.8 ദശലക്ഷം ജനങ്ങള്‍) കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും നേരത്തെ യുഎൻ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകത്തില്‍ ഏറ്റവും കൂടതല്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ സര്‍ക്കാരിന് ഭക്ഷ്യക്ഷാമം നേരിടാനുള്ള ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും രാജ്യത്ത് കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ പട്ടിണിമൂലം മരണപ്പെടുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് നല്‍കുന്നു.