കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഡിസിസി നേതൃത്വം. അന്തരിച്ച മുന്‍ മിസ് കേരള പങ്കെടുത്ത ഡി ജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ഇക്കാര്യവുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. സാധാരണക്കാരന്‍റെ പ്രതിഷേധമായി ജോജുവിന്‍റെ പ്രതിഷേധത്തെ കാണാന്‍ സാധിക്കില്ല. എന്തോ മറച്ചുവെക്കുവാനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമായാണ് സമരത്തിനിടയില്‍ പ്രശ്നമുണ്ടാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
ജോജു വന്നു എന്ന് പറയുന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നമ്പർ 18-ന് ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് ആരെല്ലാമാണെന്ന് അറിഞ്ഞാലെ ഇക്കാര്യങ്ങൾ കൃത്യമായി പറയാനാവുകയുള്ളൂ. സര്‍ക്കാര്‍ ഗൗരവമായി ഈ വിഷയത്തില്‍ ഇടപെടുകയും നടപടി സ്വീകരിക്കുകയും വേണം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഡിബിലിറ്റിയുള്ള താരങ്ങളൊന്നുംതന്നെ ജോജുവിന്‍റെ നടപടിയെ ന്യായികരിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സമാന്തര അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു .
മുന്‍ മിസ് കേരളയുടെ മരണം സംബന്ധിച്ച് പൊലീസ് കൃത്യമായി അന്വേഷണം നടത്തുന്നില്ല. മോന്‍സന്‍ കേസിലും ഇതേ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടക്കം മുതല്‍ പൊലീസ് പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രമുഖരായ പലരും നമ്പര്‍ 18 ഹോട്ടല്‍ മുറിയിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടാകും. അതിനാലാണ് കേസ് ഇല്ലാതാക്കുവാന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നും ഷിയാസ് ആരോപിച്ചു.