തായ്പേയ്: ചൈനയുടെ മുന്‍ ഉപ പ്രധാനമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ടെന്നീസ് താരം പെങ് ഷുവായിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നു. സാങ് ഗാവൊലിക്കെതിരെയാണ് പെങ് ഷുവായി ആരോപണമുന്നയിച്ചത്. താരത്തിന്‍റെ തിരോധാനത്തിന് പിന്നാലെ കായികലോകം മുഴുവനും പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി എന്നിവരാണ് പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ‘പെങ് ഷുവായി എവിടെ?' എന്ന ഹാഷ്ടാഗിലാണ് താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിൻ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. ലോക മുന്‍ ഒന്നാം നമ്പര്‍ താരമായിരുന്നു പെങ് ഷുവായി. 3 ഒളിംപിക്സിൽ പങ്കെടുക്കുകയും 2013 ൽ വിമ്പിൾഡനും പിറ്റേവർഷം ഫ്രഞ്ച് ഓപ്പൺ ഡബിൾസും താരം നേടിയിട്ടുണ്ട്.
താരം സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഹു ഷിൻജിൻ അവകാശപ്പെട്ടു. താരം സുരക്ഷിതയാണ്. കുറച്ച് ദിവസങ്ങളായി വീട്ടില്‍ ഇരിക്കാനാണ് അവര്‍ താത്പര്യപ്പെടുന്നത്. അതിനാലാണ് ഒന്നിനോടും പ്രതികരിക്കാതെ മാറി നില്‍ക്കുന്നത്. അധികം വൈകാതെ പൊതുചടങ്ങുകളില്‍ പെങ് ഷുവായി പങ്കെടുക്കും. താരം വീട്ടിലുണ്ടെന്ന കാര്യം താന്‍ സ്ഥിരീകരിച്ചതാണെന്നും ഷിന്‍ജിന്‍ പറഞ്ഞു. എന്നാല്‍ പെങ് ഷുവായിയുടേതായി ചൈനയുടെ ഔദ്യോഗിക പ്രക്ഷേപകരായ സിജിടിഎന്നിൽ വന്ന ഇ മെയില്‍ സന്ദേശം താരത്തെ കാണാതായിരിക്കുന്നതിന്‍റെ ദുരൂഹത കൂട്ടുകയാണ്. 'ഞാന്‍ സുരക്ഷിതയാണ്. ലൈംഗീഗ ആരോപണം അസത്യമാണ്' എന്നാണ് ഇ മെയില്‍ വന്ന സന്ദേശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ 'വെയ്ബോ' വഴിയാണ് സാങ്ങിനെതിരെ ലൈംഗിക ആരോപണം പെങ് ഷുവായി ഉന്നയിച്ചത്. പോസ്റ്റ് ഉടന്‍ വെയ്‌ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടുകയും വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ കനത്ത സെന്‍സറിംഗ് നടക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്‍റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം. പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ശീതകാല ഒളിംപിക്സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെ വിവാദം രാജ്യാന്തര തലത്തില്‍ വലിയൊരു ചര്‍ച്ചക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.