ബെയ്ജിങ്: ചൈനയിലെ മുന്‍ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ടെന്നീസ് താരത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചൈന. കഴിഞ്ഞ ദിവസം ബെയ്ജിങില്‍ നടന്ന ടൂര്‍ണമെന്‍റില്‍ പെങ് പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ ചൈന പുറത്ത് വിട്ടു. എന്നാല്‍ ചിത്രത്തിന്‍റെ ആധികാരികത സംബന്ധിച്ച് സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. കോര്‍ട്ടിനു സമീപം പെങ് കൈവീശിക്കാണിക്കുന്നതിന്‍റെയും കുട്ടികള്‍ക്കായി ടെന്നീസ് ബോളില്‍ ഒപ്പിടുന്നതിന്‍റെയും ചിത്രങ്ങളാണ് ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലൂടെ ചൈന പങ്കുവെച്ചിരിക്കുന്നത്. മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെയാണ് പെങ് ഷുവായി ലൈംഗീകാരോപണമുന്നയിച്ചത്.
പെങ് ഷുവായിയെ കാണാതായതിന് പിന്നാലെ ടെന്നിസ് താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, കിം ക്ലൈസ്റ്റേഴ്സ്, കോകോ ഗാഫ്, സിമോണ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആൻഡി മറി എന്നിവര്‍ അവരെ കണ്ടെത്തണമെന്ന് അവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ‘പെങ് ഷുവായി എവിടെ?' എന്ന ഹാഷ്ടാഗ് ക്യാംപെയിനും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. പെങ് ജീവിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവുകള്‍ പുറത്തുവിടണമെന്ന് വൈറ്റ് ഹൗസും ആവശ്യപ്പെട്ടിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു പെങ് ഷുവായി. 3 ഒളിംപിക്സിൽ പങ്കെടുക്കുകയും 2013 ൽ വിമ്പിൾഡനും പിറ്റേവർഷം ഫ്രഞ്ച് ഓപ്പൺ ഡബിൾസും താരം നേടിയിട്ടുണ്ട്.
നവംബര്‍ രണ്ടിന് ചൈനീസ് സാമൂഹ്യമാധ്യമായ 'വെയ്ബോ' വഴിയാണ് സാങ്ങിനെതിരെ പെങ് ഷുവായി ലൈംഗിക ആരോപണം ഉന്നയിച്ചത്. പോസ്റ്റ് ഉടന്‍ വെയ്‌ബോയില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെടുകയും വിവാദം വലിയ ചര്‍ച്ചയാവാതിരിക്കാന്‍ ഇന്‍റര്‍നെറ്റില്‍ ചൈന കനത്ത സെന്‍സറിംഗ് നടക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് താരത്തെ കാണാതായത്. ശീതകാല ഒളിംപിക്സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെയാണ് വിവാദം രാജ്യാന്തര തലത്തില്‍ വലിയൊരു ചര്‍ച്ചക്ക് വഴിവെച്ചിരിക്കുന്നത്.