കാബൂള്‍: താലിബാന്‍ പിടിച്ചടക്കിയതിനുപിന്നാലെ അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും രൂക്ഷമായതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ സൈന്യവും താലിബാന്‍ തീവ്രവാദികളും തമ്മിലുണ്ടായ യുദ്ധത്തില്‍ സാമ്പത്തിക വ്യവസ്ഥ പാടെ തകര്‍ന്നെന്നും രാജ്യത്തെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെതാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഗ്രാമങ്ങളിലേതിനു സമാനമായ നിലയില്‍ നഗരങ്ങളിലെ ജനങ്ങളും ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് അഫ്ഗാന്‍ സന്ദര്‍ശിച്ച വേള്‍ഡ് ഫുഡ് പ്രോഗ്രാം ചീഫ് ഡേവിഡ് ബീസ്ലി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ വളരെ ഭയാനകമായ സാഹചര്യമാണുളളത്. ജോലിയും, പണവും ഭക്ഷണവുമില്ലാത്ത കുടുംബങ്ങളെ ഞാന്‍ കണ്ടു. മറ്റ് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി തന്റെ കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരെ കണ്ടു. അഫ്ഗാന്‍ ജനത നേരിടുന്ന പട്ടിണി ലോകത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഡേവിഡ് പറഞ്ഞു. ശൈത്യകാലം ആരംഭിക്കാനിരിക്കെ അഫ്ഗാനിസ്ഥാനില്‍ ഒരു പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് പട്ടിണിമൂലം ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. അധികാരത്തിലെത്തിയതിനുപിന്നാലെ സ്ത്രീകളുടെയും കുട്ടികളുടെയും മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലുളള നിയമങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്കും സ്‌കൂളിലും പോകരുത്, കാല്‍ പാദം മറയുന്ന വസ്ത്രം ധരിക്കണം. ബന്ധുക്കളായ പുരുഷന്മാർക്കൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ പാടുകയുളളു തുടങ്ങി സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിയന്ത്രണങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്.