ഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്ന വിവാഹപ്രായ ഏകീകരണ ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചത്. മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നും ബില്ല് അവതരണത്തിന് ശേഷം സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കാനാണ് വിവാഹപ്രായ ഏകീകരണ ബില്ല് നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ബില്ല് അവതരണത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്ലക്കാര്‍ഡുകളുമായി നടുകളത്തിലിറങ്ങി. ബില്ല് കീറിയെറിയുകയും ചെയ്തു. കൂടിയാലോചനയില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. ഇന്നത്തെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ തീരുമാനം ഉണ്ടായിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായാണ് അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തിയത്. ഇത്തരത്തില്‍ ബില്ല് സഭയിൽ അവതരിപ്പിച്ച രീതിയിലടക്കം വലിയ എതിർപ്പാണ് പ്രതിപക്ഷത്തിന് ഉള്ളത്.
വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് - 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.