ദുബായ്: കൊവിഡ് വകഭേദമായ ഒമൈക്രോണിന്‍റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് ദുബായ് നിര്‍ത്തി വെച്ചു. ഹൈ റിസ്ക്ക് വിഭാഗത്തിലേക്കാണ് എട്ട് രാജ്യങ്ങളെ കൂടി ദുബായ് എമിറേറ്റ് എയര്‍ലൈന്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംഗോള, കെനിയ, ഗിനിയ, ടാന്‍സാനിയ, യുഗാണ്ട, ഘാന, എത്യോപ്യ, സാംബിയ, സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്കാണ് ദുബായ് എമിറേറ്റ്സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
താത്കാലികമായി നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരില്ലെന്നും അധികൃതര്‍ അറിയിച്ചു.'യാത്ര നിയന്ത്രണമൂലം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ എമിറേറ്റിനെ ഉടന്‍ തന്നെ റീബുക്കിങ്ങിനായി ബന്ധപ്പെടേണ്ടതില്ല. മറിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ടിക്കറ്റ് സൂക്ഷിച്ച് വെക്കുക. സര്‍വീസുകള്‍ പുനരാരംഭിക്കുന്ന സമയം ട്രാവല്‍ ഏജന്റുമായോ ബുക്കിങ് ഓഫീസുമായോ ബന്ധപ്പെട്ട് ടിക്കറ്റുകള്‍ പുതുക്കിയാല്‍ മതിയാകും എന്ന്,” ദുബായ് എയര്‍ലൈന്‍സ് അറിയിച്ചു.
ദുബായ് അടക്കമുള്ള യു എ ഇ എമിറേറ്റുകളില്‍ കൊവിഡ് പടരുകയും വിവിധ ലോകരാജ്യങ്ങളില്‍ ഒമൈക്രോണ്‍ പടരുകയും ചെയ്യുന്നതിനാലാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. അതോടൊപ്പം, ലോകം കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ദുബായ് എമിറേറ്റ് എയര്‍ലൈന്‍സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.