കാബൂള്‍ : സ്ത്രീകള്‍ പൊതുകുളിമുറികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് താലിബാന്‍. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പൊതു കുളിമുറികള്‍ (ഹമാമുകള്‍) അഫ്ഗാനിസ്ഥാനില്‍ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യ രീതിയാണ്. ചൂടുവെള്ളം, നീരാവി എന്നിവയുപയോഗിച്ച് കുളിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. കൊടും തണുപ്പുള്ള സമയങ്ങളില്‍ ഭൂരിഭാഗം ആളുകളും ചൂടു വെള്ളത്തില്‍ കുളിക്കാനാണ് പൊതുകുളി മുറികള്‍ തെരഞ്ഞെടുക്കുന്നത്. ചില കുടുംബങ്ങൾക്ക് ചൂടുവെള്ളത്തിൽ കുളിക്കാനുള്ള ഏക ആശ്രയം കൂടിയാണ് പൊതുകുളിമുറികള്‍.
ഇതിനെതിരെ വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തമാണ്. താലിബാൻ മന്ത്രാലയ വക്താവ് സർദാർ മുഹമ്മദാണ് ഹെയ്ദാരി, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ സ്‌ത്രീകളെ പൊതുകുളി മുറികളില്‍ നിന്ന് വിലക്കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍ ഭരണകൂടത്തില്‍ നിന്ന് തന്നെ വ്യത്യസ്ഥ അഭിപ്രായമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. പുതിയ വിലക്ക് രാജ്യത്താകമാനം ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍.
കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് താലിബാന്‍ അഫ്ഗാന്‍ ജനതക്ക് മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു.