ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരേ നടന്ന നിർണായക മത്സരത്തിലെ തോൽവിയെകുറിച്ച് പ്രതികരണവുമായി ടീം കോച്ച് എൽകോ ഷെട്ടോരി. നിർണായക സമയത്ത് പകരം താരങ്ങളെ ഇറക്കാൻ ഇല്ലാത്തതാണ് ടീമിന് വിനയായതെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് തീർത്തും നിരാശപ്പെടുത്തി, കൂടുതൽ മെച്ചപ്പെട്ട പ്രകടനമാണ് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത്, ആദ്യ ഗോൾ നേടാൻ ഗോവക്ക് അനായാസം അവസരം നൽകി, വലത് വിങ്ങിലെ പ്രതിരോധതാരം മുഹമ്മദ് റാക്കിപ്പ് ശരീരം കുറച്ചു കൂടി ഉപയോഗപ്പെടുത്തി കളിക്കണമായിരുന്നു'' - കോച്ച് അഭിപ്രായപ്പട്ടു.
രണ്ടാം പകുതി പൂർണമായും ബ്ലാസ്റ്റേഴ്സ് വരുതിയിലാക്കിയെന്ന് ഷെട്ടോരി അഭിപ്രായപ്പെട്ടു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മാത്രമാണ് കളിച്ചത്, ഗോവയെ തീർത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഈ സമയത്ത് കാഴ്ചവെച്ചതെന്നും ഷെട്ടോരി പറഞ്ഞു. സമനില ഗോളുകൾ ഈ അവസരത്തിലാണ് നേടിയത്. ആവശ്യമായ സമയത്ത് സബ്സ്റ്റിറ്റ്യൂട്ട് ഇറക്കാൻ കഴിയാത്തത് ടീമിന് തിരിച്ചടിയായെന്നും ഷെട്ടേരി കൂട്ടിച്ചേർത്തു.
നിർണായക മത്സരത്തിൽ ഗോവ എഫ്സിയോട് രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. ആദ്യ പകുതിയിൽ ഗോവ നേടിയ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മടക്കിയെങ്കിലും എൺപത്തിമൂന്നാം മിനുട്ടിൽ ഫ്രഞ്ച് താരം ഹ്യൂഗോ ബൗമസ് നേടിയ ഗോളിനാണ് ഗോവ ബ്ലാസ്റ്റേഴ്സിനെ മറികടന്നത്. ഹ്യൂഗോ ബൗമസ് രണ്ട് ഗോളുകൾ നേടി. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് മോഹങ്ങൾ അവസാനിച്ചു. ജയത്തോടെ ഗോവ ലീഗിൽ ഒന്നാമതെത്തി. പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ഹ്യൂഗോ ബൗമസ് ഇരുപത്തിയാറാം മിനുട്ടിൽ മുന്നിലെത്തി. തുടർന്ന് ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജാക്കിചന്ദ് സിംഗ് ഗോവയുടെ ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ ഗോൾമടക്കാൻ കിണഞ്ഞു ശ്രമിച്ച ബ്ലാസ്റ്റേഴ്സ് 51-ാം മിനുട്ടിൽ ലക്ഷ്യം കണ്ടു. ഒഗ്ബച്ചെയിൽ നിന്ന് പാസ് സ്വീകരിച്ച് മെസി ബൗളിയാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ലീഗിൽ മെസിയുടെ ഏഴാം ഗോളാണ് ഇത്. തുടർന്ന് സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. കളി പൂർണമായും വരുതിയിലാക്കിയ ബ്ലാസ്റ്റേഴ്സ് അറുപത്തി ഒമ്പതാം മിനുട്ടിൽ സ്കോർ 2-2 ആക്കി. കോർണർ കിക്കിന് തലവെച്ച് ഒഗ്ബച്ചെയാണ് ഗോൾ നേടിയത്. വിജയഗോളിന് സമ്മർദ്ദം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകി എൺപത്തിമൂന്നാം മിനുട്ടിൽ ബൗമസ് ബ്ലാസ്റ്റേഴ്സ് വലകുലുക്കി. ബൗമസ് ആണ് ഹീറോ ഓഫ് ദി മാച്ച്. ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താനാവില്ല.