ജറുസലേം: ഇസ്രായേല്‍ പലസ്തീനോട് കാണിക്കുന്നത് വംശവിവേചനമാണെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷ്ണല്‍. പലസ്തീനികൾക്കെതിരായ വംശവിവേചനത്തില്‍ ഇസ്രായേൽ അധികാരികൾ ഉത്തരവാദികളാണ്. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് മേൽ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ക്രൂര പീഡങ്ങളാണ് പലസ്തീന്‍ ജനത അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ താമസിക്കുന്ന പലസ്തീന്‍ ജനതക്കും മറ്റ് രാജ്യങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട അഭയാർത്ഥികള്‍ക്കുമാണ് ഇത്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
'പലസ്തീനികൾക്കെതിരായ ഇസ്രായേലിന്‍റെ വർണ്ണവിവേചനം: ക്രൂരമായ ആധിപത്യ വ്യവസ്ഥയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവും' എന്ന തലക്കെട്ടിലാണ് ആംനെസ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പലസ്തീന്‍ ജനതയുടെ നിരബന്ധിത കുടിയൊഴിപ്പിക്കല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ, കടുത്ത യാത്ര നിയന്ത്രണങ്ങള്‍, ശാരീരിക ആക്രമണങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പലസ്തീന്‍ ജനത നേരിടുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1948-ൽ ഇസ്രായേല്‍ സ്ഥാപിതമായതുമുതല്‍ ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാനുള്ള ശക്തമായ നീക്കമാണ് ഇസ്രായേല്‍ നടത്തുന്നത്. 1967-ലെ യുദ്ധത്തിനുശേഷം, ഇസ്രായേൽ പലസ്തീന്‍ കീഴടക്കിയപ്പോള്‍ ഇതേ രീതിയാണ് തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലസ്തീനില്‍ വിവേചനം ഇനിയും തുടരാതിരിക്കാന്‍ ഇസ്രായേലിനെതിരെ സമഗ്ര ആയുധ ഉപരോധം നടപ്പാക്കണമെന്നും ആസ്തികള്‍ കണ്ടുകെട്ടണമെന്നും ആംനെസ്റ്റി സെക്രട്ടറി ജനറല്‍ അഗ്‌നസ് കലമാര്‍ഡ് യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
പലസ്തീനികള്‍ക്ക് വിട്ടുനല്‍കിയ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇതുതന്നെയാണ് അവസ്ഥയെന്നും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആംനെസ്റ്റി അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി തയ്യാറാക്കിയതാണെന്നും രാജ്യത്തെ സംഘം ചേര്‍ന്ന് ആക്രമിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും ഇസ്രായേല്‍ വിദേശ മന്ത്രാലയ വക്താവ് ലിയോര്‍ ഹയാത്ത് മാധ്യമങ്ങളോട് പറഞ്ഞു.