LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനുള്ള ബജറ്റ് - കെ ടി കുഞ്ഞിക്കണ്ണന്‍

രാഷ്ട്രസമ്പത്തിൻ്റെ വില്പനയിലും സ്വകാര്യവൽക്കരണത്തിലും ഊന്നിയ അങ്ങേയറ്റം ജനദ്രോഹകരവും ദേശതാല്പര്യങ്ങൾക്ക് വിരുദ്ധമായൊരു ബജറ്റാണ് ശ്രീമതി നിർമ്മലാസീതാരാമൻ അവതരിപ്പിച്ച 2022 ലെ ബജറ്റ്. വർത്തമാന സാമ്പത്തിക സാമൂഹ്യ യാഥാർത്ഥ്യങ്ങളെ തെല്ലും അഭിസംബോധന ചെയ്യാത്ത കോർപ്പറേറ്റനുകൂല നിർദ്ദേശങ്ങളുടെ രേഖ മാത്രമാണീ ബജറ്റ്. കോവിഡ്‌ മഹാമാരി ഉലച്ച സാമ്പത്തിക രംഗത്തിന്‌ ഉത്തേജനം നൽകുന്ന കാര്യമായ നിർദ്ദേശങ്ങളോ പ്രഖ്യാപനങ്ങളോ പദ്ധതികളോ ഇല്ലാത്ത ബജറ്റാണ്‌ ധനമന്ത്രി നിർമ്മല സീതാരാമൻ ഒന്നര മണിക്കൂർ കൊണ്ട് വായിച്ചു തീർത്തത്.

പി എം ഗതി ശക്തിമിഷൻ പോലുള്ള മനോഹരവും വിചിത്രവുമായ, ശബ്ദമുദ്രകളിൽ അവതരിപ്പിച്ച, കൃത്യതയില്ലാത്ത പദ്ധതികളുടെ അവതരണമാണ് ധനമന്ത്രി നടത്തിയത്. രാജ്യ സമ്പത്തിൻ്റെ മഹാഭൂരിപക്ഷവും കയ്യടക്കി, ശതകോടീശ്വരന്മാരെ തൊട്ടുഴിഞ്ഞ് താലോലിക്കുന്ന ബി ജെ പിയുടെ കോർപ്പറേറ്റ് വിടുവേലയാണ് ബജറ്റിലും കാണുന്നത്. മഹാമാരിക്കാലത്തും കൂടുതൽ വൻസമ്പത്ത്‌ ഉണ്ടാക്കിയവരിൽനിന്ന്‌ നികുതി ചുമത്താൻ കേന്ദ്രം തയ്യാറായിട്ടില്ലെന്ന വിമർശനമാണ് ബജറ്റിനെതിരെ പ്രധാനമായും ഇടതുപക്ഷം ഉയർത്തിയിരിക്കുന്നത്. ജനങ്ങളുടെ പ്രതിക്ഷക്കൊത്തുയരാത്ത നിരാശാജനകമായ ബജറ്റാണിതെന്നാണ് പ്രതിപക്ഷമാകെ പറഞ്ഞത്.

അടിസ്ഥാന ജന വിഭാഗങ്ങളെ സ്പർശിക്കാത്തതും കോവിഡ് തീഷ്ണമാക്കിയ മാന്ദ്യത്തെയോ അതിൻ്റെ ഫലമായ തൊഴിലില്ലായ്മയോ അതുമൂലം തീവ്രമായിരിക്കുന്ന ദാരിദ്ര്യത്തെയോ അഡ്രസ് ചെയ്യാത്ത ബജറ്റ്. ഈയൊരു അവസ്ഥയെ തീഷ്ണമാക്കുന്ന രീതിയിൽ ഭക്ഷ്യ സബ്സിഡിയും വളസബ്സിഡിയും ആരോഗ്യമേഖലക്കുള്ള നീക്കിയിരിപ്പും വെട്ടിക്കുറച്ചു. ജനങ്ങളുടെ വരുമാനവും ക്രയശേഷിയും വർധിപ്പിക്കാൻ ഒരു നിർദ്ദേശങ്ങവുമില്ല. 60 ലക്ഷം തൊഴിൽ സൃഷ്ടിച്ചുവെന്നതു പോലുള്ള കേവലമായ അവകാശവാദങ്ങൾക്കപ്പുറം തൊഴിലും വരുമാനവും കൂട്ടാൻ ഒരു നിർദേശവുമില്ല. തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചു.

ആദായ നികുതിനിരക്കുകളിൽ ബജറ്റ്‌ മാറ്റം വരുത്തിയിട്ടില്ല. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും. അതേസമയം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ രണ്ട്‌‌ വർഷം സമയം അനുവദിച്ചിട്ടുണ്ട്‌. റിട്ടേണ്‍ അധികനികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീട് വെളിപ്പെടുത്താനും അവസരം നല്‍കും. എന്നാൽ കോർപ്പറേറ്റുകൾക്കുള്ള സർചാർജ്‌ 7 ശതമാന്മാക്കി കുറയ്‌ക്കുയാണ്‌ ചെയ്‌തത്‌. കോർപ്പറേറ്റ് താല്പര്യങ്ങളോട് മാത്രം നീതി കാണിക്കാൻ നിർമ്മല സീതാരാമൻ പ്രത്യേകം ശ്രദ്ധ പുലർത്തി. എയർ ഇന്ത്യ വിൽപനക്ക്‌ പുറമെ എൽഐസി സ്വകാര്യ വത്കരണത്തെ കുറിച്ചു ധനമന്ത്രി  സൂചന നൽകി. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ എൽഐസിയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടക്കും. നിലവില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണിയുടെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത്. 5 മുതൽ 10 ശതമാനം ഓഹരികളാകും ആദ്യഘട്ടത്തിൽ വിറ്റഴിക്കുക. 32 ലക്ഷം സഞ്ചിത നിക്ഷേപമുള്ള എൽ ഐ സിയെ കൂടി ഓഹരി കമ്പോളത്തിലെ കോർപ്പറേറ്റ് കാളക്കൂറ്റന്മാർക്ക് എറിഞ്ഞു കൊടുക്കുന്നു.

ഡിജിറ്റൽ സമ്പത്ത്‌ വ്യവസ്‌ഥക്ക്‌ വേണ്ടിയുള്ള നിർദ്ദേശങ്ങൾ, ക്രിപ്‌റ്റോ കറൻസി, ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പ്ദ്ധതി, ഇ പാസ്‌പോർട്ട്‌ എന്നിവ നടപ്പാക്കുമെന്നും ബജറ്റിൽ പറയുന്നു. ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കും. ഇ- പാസ്‌പോര്‍ട്ട് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങൾ അടങ്ങിയതായരിക്കും. റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ സംവിധാനവും ബയോമെട്രിക് സംവിധാനവും സംയോജിപ്പിച്ചായിരിക്കും ഇത്. ജിഎസ്‌ടി വരുമാനത്തിൽ വൻ വർദ്ധനയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 1.47ലക്ഷം കോടി രൂപ. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിൽ മാത്രം 12 ശതമാനം വർധന രേഖപ്പെടുത്തി. എന്നാൽ ഗ്രാമീണ മേഖലയ്‌ക്കും കാർഷീക മേഖലയ്‌ക്കും നാമമാത്രമായ തുകയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. അടിസ്ഥാന മേഖലയ്‌ക്കും അവഗണനയാണ്‌. 5 ജി ലേലം ഈ വർഷം തന്നെ  നടക്കുമെന്ന്‌ ബജറ്റിൽ പറയുന്നു. 2025ഓടെ ഗ്രാമങ്ങളെ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5 നദികളെ സംയോജിപ്പിക്കുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും . ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‌ പുറമേ ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്ക്‌ സ്ഥലപരിമിധിയുള്ള ഇടങ്ങളിൽ വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയം ഒരുക്കും.

പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ ആണ്‌ പ്രഖ്യാപിച്ച മറ്റൊരു പദ്ധതി. 100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണിത്. റോഡ്, റെയിൽ ഗതാഗതാ മന്ത്രാലയങ്ങൾ ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഗതി ശക്തിക്കു കീഴിൽ ആരംഭിച്ചിട്ടുണ്ട്. ബഹുതല കണക്ടിവിറ്റിയിലൂടെ ചരക്കുനീക്കവും ആളുകളുടെ സഞ്ചാരവും എളുപ്പമാക്കുക, സമയനഷ്ടം ഒഴിവാക്കുക, ജീവിതം സുഗമമാക്കുക, വ്യവസായാന്തരീക്ഷം സുഗമാക്കുക എന്നിവയും ഗതി ശക്തി ലക്ഷ്യമിടുന്നതായും ബജറ്റിൽ പറയുന്നു. ചുരുക്കി പറഞ്ഞാൽ സ്വകാര്യവൽക്കരണത്തിൻ്റെ മാർഗനിർദേശ രേഖയെന്നതിലപ്പുറം ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ വിസമ്മതിച്ച ബജറ്റാണിത്. നിയോലിബറൽ നയങ്ങളും കോവിഡും സൃഷ്ടിച്ച സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങളെ കാണാൻ കൂട്ടാക്കാത്ത കോർപ്പറേറ്റ് മൂലധന സംരക്ഷണത്തിനുള്ള ബജറ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 


Contact the author

K T Kunjikkannan

Recent Posts

Sufad Subaida 11 months ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 11 months ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Mridula Hemalatha 11 months ago
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More