വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥാനിൽ നടക്കുന്ന നീതി നിഷേധത്തെക്കുറിച്ച് ബോധവാന്മാരാകണമെന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ആഞ്ജലീന ജോളിയുടെ പ്രതികരണം. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ആക്രമണത്തെക്കുറിച്ച് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടി എഴുതിയ കത്ത് പങ്കുവെച്ചുകൊണ്ടാണ് ആഞ്ജലീന ജോളി താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നത്. പെണ്‍കുട്ടിയുടെ സുരക്ഷയെ മാനിച്ച് പേര് വെളിപ്പെടുത്തുന്നില്ലെന്നും താരം പറഞ്ഞു.
താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും, ലൈംഗിഗ ചൂഷണത്തെക്കുറിച്ചും കത്തില്‍ വിവരിച്ചിട്ടുണ്ട്. സ്ത്രീയായത് കൊണ്ടുമാത്രം പുറത്തിറങ്ങാനോ അഭിപ്രായം പറയാനോ സാധിക്കുന്നില്ല. എല്ലാ തരത്തിലും സ്ത്രീകള്‍ നിയന്ത്രണത്തിലാണ്. സമാധാനപരമായി സമരം നടത്തിയതിന് കുറെയധികം സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഓരോ തവണയും പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇതാണ് അവസാനമെന്ന് കരുതും. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല സംഭവിക്കുന്നത്. ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കത്തിന് താഴെ ആഞ്ജലീന ജോളി കുറിച്ചു. പെണ്‍കുട്ടികളെ തോക്ക് ചൂണ്ടി രാത്രിയില്‍ തട്ടികൊണ്ട് പോകുന്നുവെന്ന ഗുരുതരമായ പ്രശ്നവും പെണ്‍കുട്ടി കത്തില്‍ പങ്കുവെച്ചിട്ടുണ്ടെന്നും അവര്‍ ജീവിക്കുന്നുണ്ടെന്നെങ്കിലും നമ്മള്‍ ഉറപ്പുവരുത്തണമെന്നും ആഞ്ജലീന തന്‍റെ കുറിപ്പില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് കാണാതായ വനിതാ ആക്റ്റിവിസ്റ്റുകളുടെ പേരും ആഞ്ജലീനയുടെ പോസ്റ്റിൽ നൽകിയിട്ടുണ്ട്. ആലിയ അസീസി, പർവാനാ ഇബ്രാഹിംഖേൽ, മുർസൽ അയാർ, സാറാ മൊഹമ്മദി, ടമാനാ സറിയാബ് പര്യാനി തുടങ്ങിയവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്. മനുഷ്യാവകാശ പ്രവർത്തനങ്ങളിലൂടെയും മറ്റും നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് ആഞ്ജലീന ജോളി.