കേരള-കർണാടക അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിന് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ഹർജി സുപ്രീം കോടതി അംഗീകരിച്ചില്ല. തലപ്പാടി അതിർത്തി വഴി അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനം കടത്തി വിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേരളവും കർണാടകയും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. രോഗികളെ കൊണ്ടുപോകാൻ ഇരു സംസ്ഥാനങ്ങളും മാർഗരേഖ തയ്യാറാക്കണം. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ചർച്ച ചെയ്താണ് മാർഗരേഖ തയ്യാറാക്കേണ്ടത്. മാർഗരേഖ ഹർജി പരിഗണിക്കുന്ന 7 ന് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രശ്നം കൂടതൽ വഷളാക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
സുപ്രീം കോടതി വിധി ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും കാസർകോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനും സ്വാഗതം ചെയ്തു. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിവെച്ച സുപ്രീം കോടതി വിധി ശരിയായ തീരുമാനമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളും സഹരിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സർവീസുകൾക്ക് വഴി തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശശീ്ന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരള-കർണാടക അതിർത്തി ഉടൻ തുറക്കണമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതിർത്തി തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും, റോഡുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. ചരക്കുനീക്കവും അടിയന്തര ചികിത്സയും തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതേസമയം, കർണാടക സർക്കാറിന് പ്രത്യേക നിർദ്ദേശങ്ങൾ കോടതി നൽകിയില്ല. ഭരണഘടനാ വിരുദ്ധ നടപടികളിൽ നിന്ന് കർണാടക വിട്ടുനിൽക്കണമെന്നും കോടതി പറഞ്ഞു.