കാബൂള്‍: റഷ്യ യുക്രൈനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി താലിബാന്‍. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അക്രമമുണ്ടാകാനുളള സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും താലിബാന്‍ പറഞ്ഞു. താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുള്‍ ഖഹാര്‍ ബാല്‍ഖിയാണ് റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ താലിബാന്റെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന പുറത്തുവിട്ടത്. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും യുക്രൈനിലുളള അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിക്കാന്‍ ഇരുരാജ്യങ്ങളും നടപടികളെടുക്കണമെന്നും താലിബാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
തങ്ങള്‍ക്ക് യുക്രൈന്‍- റഷ്യ വിഷയത്തില്‍ നിഷ്പക്ഷമായ നിലപാടാണുളളത്. ഇരുരാജ്യങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തത്തില്‍ ആശങ്കയുണ്ട് എന്നും താലിബാന്‍ വ്യക്തമാക്കി. 2021 ഓഗസ്റ്റ് 15-ന് സമാനമായ രീതിയിലാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത അഫ്ഗാന്‍ ഭരണകൂടത്തെ അക്രമത്തിലൂടെ താഴെയിറക്കി താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടുപോയതോടെയാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതിനുശേഷം അഫ്ഗാന്‍ ജയിലുകളിലുണ്ടായിരുന്ന ഭീകരരെയെല്ലാം താലിബാന്‍ തുറന്നുവിട്ടു. അഫ്ഗാന്‍ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും കൊന്നൊടുക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചു. സ്ത്രീകളടക്കം താലിബാനെതിരെ പ്രതികരിച്ച ആക്ടിവിസ്റ്റുകളെ കൊന്നൊടുക്കുകയും ജയിലിലടക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുപിന്നാലെ ജീവനുംകൊണ്ട് രാജ്യംവിട്ട ആയിരക്കണക്കിന് ആളുകള്‍ യുക്രൈനിലുമെത്തിയിരുന്നു. അഫ്ഗാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ അഭയം നല്‍കുകയായിരുന്നു. എന്നാല്‍ റഷ്യയുടെ ആക്രമണത്തോടെ യുക്രൈനില്‍ തുടരാനോ വിദ്യാഭ്യാസത്തിനും സ്വതന്ത്ര്യമായ സഞ്ചാരത്തിനോ പോലും സ്വാതന്ത്ര്യമില്ലാത്ത അഫ്ഗാനിലേക്ക് തിരികെ മടങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് യുക്രൈനിലെ വിദ്യാര്‍ത്ഥികളും അഭയാര്‍ത്ഥികളും.