ഹെറാത്ത്: ജീവിക്കാന്‍ വേണ്ടി കിഡ്‌നി വിറ്റ് അഫ്ഗാനിലെ ജനങ്ങള്‍. വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്ത് പട്ടണത്തിനടുത്തുളള ഒരു ഗ്രാമം അറിയപ്പെടുന്നതുതന്നെ 'വണ്‍ കിഡ്‌നി വില്ലേജ്' എന്നാണ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ പിടിച്ചടക്കിയതിനുപിന്നാലെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പാടെ തകര്‍ന്നിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകളനുസരിച്ച് അഫ്ഗാനിലെ 59 ശതമാനം ജനങ്ങളും പട്ടിണിയിലാണ്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലിയും നഷ്ടമായി. മക്കളുടെയും കുടുംബാംഗങ്ങളുടെയും പട്ടിണി മാറ്റാനാണ് മിക്കവരും തങ്ങളുടെ അവയവങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നത്.
'കുറച്ചുകാലമായി ഞാന്‍ എന്റെ വൃക്ക നല്‍കാനായി കാത്തിരിക്കുകയാണ്. ആരെങ്കിലും വൃക്ക വാങ്ങാന്‍ തയാറായാല്‍ ഉടന്‍ ഞാനത് ചെയ്യും. എനിക്ക് മൂന്ന് മക്കളാണുളളത്. എന്റെ വൃക്ക ഞാന്‍ കൊടുത്തില്ലെങ്കില്‍ എനിക്കെന്റെ ഒരുവയസുകാരിയായ മകളെ വില്‍ക്കേണ്ടിവരും. എന്റെ മക്കള്‍ തെരുവില്‍ ഭിക്ഷ യാജിക്കുകയാണ്. ഭര്‍ത്താവ് കൊണ്ടുവരുന്ന ഭക്ഷണം ഒരാള്‍ക്കുകൊടുക്കാന്‍ പോലും തികയില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ'- ഷെന്‍ഷെബ ഗ്രാമത്തിലെ അസീസ എന്ന യുവതിയുടെ വാക്കുകളാണിത്. അഫ്ഗാനില്‍ പട്ടിണി രൂക്ഷമായതോടെ മാതാപിതാക്കള്‍ ചെറിയ മക്കളെ പണത്തിനായി വില്‍ക്കുകയും മുതിര്‍ന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത്. അധികാരത്തിലെത്തിയതിനുപിന്നാലെ സ്ത്രീകളുടെയും കുട്ടികളുടെയും മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന തരത്തിലുളള നിയമങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. സ്ത്രീകളും പെണ്‍കുട്ടികളും ജോലിക്കും സ്‌കൂളിലും പോകരുത്, കാല്‍ പാദം മറയുന്ന വസ്ത്രം ധരിക്കണം. ബന്ധുക്കളായ പുരുഷന്മാർക്കൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ പാടുകയുളളു തുടങ്ങി സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിയന്ത്രണങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്.