താനൊരു ആദിവാസിയാണെന്നും അത് തുറന്നുപറയുന്നതിൽ അഭിമാനമുണ്ടെന്നും കുഞ്ചാക്കോ ബോബൻ ചിത്രം 'പട'യിലെ ഗാനത്തിന് വരികളെഴുതിയ വിനു കിടച്ചുലൻ. താനും വീട്ടുകാരുമുൾപ്പെടെ കേരളത്തിലെ ആദിവാസികളെല്ലാം ഒരു തുണ്ട് ഭൂമിക്കുവേണ്ടി ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും മറ്റുളളവർ നല്ല ജീവിതസാഹചര്യങ്ങളിൽ ജീവിക്കുമ്പോള്‍ ആദിവാസി ജനത തെരുവോരങ്ങളിലും ചേരികളിലുമാണ് ജീവിക്കുന്നതെന്നും വിനു പറഞ്ഞു. പട റിലീസിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാനൊരു പണിയനാണ്. അഭിമാനത്തോടുകൂടിതന്നെ പറയും. ഞങ്ങൾക്ക് സ്വന്തമായി മാതൃഭാഷയുണ്ട്. ഞങ്ങളുടെ ഭാഷ തമിഴോ മലയാളമോ കന്നഡയോ അല്ല. ഫോട്ടോഗ്രാഫർ, ബാംബു ബോയ്‌സ് തുടങ്ങി പല ചിത്രങ്ങളിലും ഞങ്ങളുടെ ഭാഷയെ, ആചാരത്തെ, അനുഷ്ടാനത്തെ കൊന്നൊടുക്കുകയായിരുന്നു. ആദിവാസികൾ എന്ന് പറയുമ്പോൾ അവർ കളളന്മാരാണ്, കുളിക്കാത്തവരാണ്, ചതിയന്മാരാണ് എന്ന് ചിന്തിക്കുന്ന സമൂഹത്തോട്, എനിക്കൊരു സംസ്‌കാരമുണ്ട്. കേരളത്തിലെ ആദിവാസികൾക്കും മഹത്തായ സംസ്‌കാരമുണ്ട്. അതിലധിഷ്ടിതമായ നല്ലൊരു ഭാഷയുണ്ട്. സ്വത്വമുണ്ട്, ഞങ്ങളും മനുഷ്യരാണെന്ന് ഉറക്കെ പ്രഖ്യാപിക്കണം. അതിന് ഞാനെന്തെങ്കിലും ചെയ്യണ്ടേ? പടയുടെ സംവിധായകൻ കമൽ സാർ എന്നെ സമീപിച്ചത് വയനാടിന്റെ ഒരു പാട്ട് വേണം എന്ന് പറഞ്ഞാണ്. എന്റെ ആളുകൾക്കുവേണ്ടി ശബ്ദമുയർത്തിയവരുടെ കഥപറയുമ്പോൾ അതിന്റെ കൂടെ ഞാൻ സഹകരിക്കാതെ മറ്റാരാണ് സഹകരിക്കുക'-വിനു പറഞ്ഞു.
പട സിനിമയല്ല അത് ജീവിതമാണ്. ഇവിടുത്തെ പൊതുജനങ്ങളും രാഷ്ട്രീയക്കാരും തുറന്നുപറയാൻ മടിക്കുന്ന കഥയെ കമൽ സാർ വളരെ ഭംഗിയോടെ അവതരിപ്പിച്ചു. സിനിമയുടെ അവസാനമാകുമ്പോൾ ചങ്ക് പൊട്ടുകയായിരുന്നു. സി കെ ജാനുവുൾപ്പെടെയുളള ഞങ്ങൾ ആദിവാസികൾക്ക് ഒരു തുണ്ട് ഭൂമിയുണ്ടോ എന്ന് ഇപ്പോഴും ആരും അന്വേഷിച്ചിട്ടില്ല. വെളളപ്പൊക്കം വരുമ്പോൾ കുറച്ച് അരിയും ഡ്രസും കൊണ്ടുപോയി അവിടെ ചെന്ന് കാണിക്കും എന്നല്ലാതെ ഒരു ആദിവാസി ഊരിൽ കയറി ധൈര്യമായി അവിടുന്ന് ഒരു ഗ്ലാസ് വെളളം കുടിക്കാൻ ഈ സമൂഹത്തിന് കഴിയുന്നില്ല. അതെന്തുകൊണ്ടാണ്? ഇപ്പോഴും ഞങ്ങളെ രണ്ടാംതരക്കാരായി മാറ്റിയിട്ടിരിക്കുകയാണ്- വിനു കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കേരളത്തിലെ ആദിവാസി ജനതയുടെ ഭൂനിയമ അവകാശങ്ങളുടെ കഥയാണ് പട പറയുന്നത്. ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമാണ് കഥയുടെ ഇതിവൃത്തം. 1996-ല്‍ ആദിവാസികള്‍ നേരിടുന്ന ഭൂമിപ്രശ്‌നത്തിലേക്ക് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതിനായാണ് പാലക്കാട് കളക്ടറെ ബന്ദിയാക്കിയുളള സമരം നടന്നത്. ഈ സംഭവത്തെ അടിസ്ഥാനമാക്കിയുളള സിനിമയാണ് പട. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കമല്‍ കെ എമ്മാണ്. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.