കാബൂള്‍: പുരുഷന്മാര്‍ക്കൊപ്പം മാത്രമേ സ്ത്രീകള്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളുവെന്ന് താലിബാന്‍. യാത്രക്കായി തനിയെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്ര സൗകര്യം ഒരുക്കരുതെന്ന് അഫ്ഗാനിസ്ഥാനിലെ വിവിധ വിമാന കമ്പനികള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. അഭ്യന്തര - അന്താരാഷ്ട്ര യാത്രക്കായി എത്തുന്ന സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാര്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് വരും ദിവസങ്ങളില്‍ ഒറ്റക്ക് യാത്ര ചെയ്യാമെന്നും ഉത്തരവില്‍ പറയുന്നു. പുതിയതായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ നിയമം ബാധകമായിരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി. താലിബാന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. മനുഷ്യത്വ രഹിതമായ ഇത്തരം നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സാമ്പത്തിക വിഷയങ്ങളിൽ താലിബാനുമായി നടത്താനിരുന്ന യോഗങ്ങൾ റദ്ദാക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങളും നിലപാടുകളുമാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കി വരുന്നത്. അടുത്തിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് താലിബാന്‍ നടത്തിയ നീക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിന്നു. ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂണിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടതെന്നും അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ വരേണ്ടന്നുമാണ് താലിബാന്‍ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനുമുന്‍പും സ്ത്രീ വിരുദ്ധ നിലപാടുകള്‍ താലിബാന്‍ നടപ്പിലാക്കിയിരുന്നു. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുവായ പുരുഷന്‍ ഉണ്ടായിരിക്കണം, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലുകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, വാര്‍ത്ത വായിക്കുന്ന സ്ത്രീകള്‍ ഹിജാബ് ധരിക്കണം തുടങ്ങി കടുത്ത യാഥാസ്ഥിതിക സ്ത്രീ വിരുദ്ധ നിയമങ്ങളാണ് സ്ത്രീകള്‍ക്കുമേല്‍ താലിബാന്‍ അടിച്ച് ഏല്‍പ്പിക്കുന്നത്. തുണിക്കടകളിലെ പെണ്‍ബൊമ്മകളുടെ തല നീക്കം ചെയ്യാനും താലിബാന്‍ തീവ്രവാദികള്‍ ഉത്തരവിട്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാവരും മുഖം മറയ്ക്കണമെന്നും ആവശ്യമെങ്കില്‍ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു.