തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പത്ത് ദിവസങ്ങൾക്കുള്ളിൽ ഒൻപതാമത്തെ തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 98 പൈസയും ഡീസലിന് 6 രൂപ 74 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്ത് ഡീസലിന് വീണ്ടും 100 രൂപ കടന്നു. കഴിഞ്ഞ ഒക്ടോബർ 11നു മുൻപാണ് തിരുവനന്തപുരത്ത് ഡീസൽ വില 100 കടന്നത്. നവംബർ മൂന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ ഡീസല്‍ വില 100 ന് താഴെയെത്തിരുന്നു. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ് വില. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി വെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഇന്ധന വില വര്‍ധനവിന്‍റെ കാരണം റഷ്യ -യുക്രൈന്‍ യുദ്ധമാണെന്ന നിലപാടാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടേത്.