കൊളംബോ: കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടര്‍ന്ന് അഭ്യന്തര പ്രശ്നത്തിലകപ്പെട്ട ശ്രീലങ്കയില്‍ 40 എം പി മാര്‍ പിന്തുണ പിന്‍വലിച്ചതോടെ രാജപക്സെ സക്കാരിന്‍റെ ഭൂരിപക്ഷം നഷ്ടമായി. പിന്തുണ പിന്‍വലിച്ച എം പി മാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു. നേരത്തെ നീതിന്യായ വകുപ്പ് മന്ത്രിയായിരുന്ന അനില്‍ സാബ്രി ധനമന്ത്രിയും പ്രസിഡണ്ട് ഗോതബായ രജപക്സേയുടെയും പ്രധാനമന്ത്രി മഹീന്ദ രജപക്സേയുടെയും സഹോദരന്‍ ബേസില്‍ രജപക്സേ രാജിവെച്ച ഒഴിവിലാണ് ധനമന്ത്രിയായി ചുമതലയേറ്റത്.
ഇതിനിടെ ദേശീയ സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പ്രധാനമന്ത്രി മഹീന്ദ രജപക്സേയുടെയും ഭരണകക്ഷിയുടെയും ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് പ്രസിഡണ്ട് ഗോതബായ രജപക്സേ നടത്തിയ ആഹ്വാനത്തോട് അവര്‍ പ്രതികരിച്ചില്ല. നിലവില്‍ മഹീന്ദ രജപക്സേയുടെ 26 അംഗ കാബിനറ്റ് ഒന്നടങ്കം രാജിവെച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാളും രാജിവെച്ചിട്ടുണ്ട്. ഇതിനിടെ വിലയക്കയറ്റത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായതിനുപിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേർപ്പെടുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്. രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകൾ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു.