കൊളംബോ: ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ പിന്‍വലിച്ചു. പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഈ മാസം ഒന്നുമുതലാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ജനപ്രതിനിധികളില്‍ നിന്നടക്കം ഗോട്ടബയ രാജപക്സെക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇതിന്പിന്നാലെയാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. എന്നാല്‍ പ്രധാന പട്ടണങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധയിക്ക് പിന്നാലെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടുവരുന്നത്. പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും.
രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് 40 എം പിമാര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു. ഈ എം പിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു. പ്രധാനമന്ത്രി മഹീന്ദ രജപക്സേയുടെ സഹോദരന്‍ ബേസില്‍ രജപക്സയായിരുന്നു ധനമന്ത്രി. ഇതിനിടെ ദേശീയ സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പ്രധാനമന്ത്രി മഹീന്ദ രജപക്സേയുടെയും ഭരണകക്ഷിയുടെയും ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് പ്രസിഡണ്ട് ഗോട്ടബയ രാജപക്സെ നടത്തിയ ആഹ്വാനത്തോട് അവര്‍ പ്രതികരിച്ചില്ല. നിലവില്‍ മഹീന്ദ രജപക്സേയുടെ 26 അംഗ കാബിനറ്റ് ഒന്നടങ്കം രാജിവെച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാളും രാജിവെച്ചിട്ടുണ്ട്.
1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്. രാജ്യത്ത് ഡീസൽ ലഭ്യമല്ലാതായി. റോഡുകളിൽ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗർലഭ്യം കാരണം സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയകൾ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു.