കൊവിഡ് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലേറോക്വിൻ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ രാഹുൽ ഗാന്ധി. ''സൗഹൃദം എന്നാൽ കീഴടങ്ങടലല്ല. മരുന്ന് അവശ്യഘട്ടങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിൽ തെറ്റില്ല, എന്നാൽ ഈ സമയം ആവശ്യമായ തോതിൽ ജീവൻ രാക്ഷമരുന്നുകൾ ഇന്ത്യൻ ജനതക്ക് നൽകുകയാണ് വേണ്ടത്'' രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ ഹൈഡ്രോക്‌സി ക്ലേറോക്വിൻ കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. കയറ്റുമതിക്ക് അനുവദിക്കണമെന്നും അനുമതി നൽകുകയാണെങ്കിൽ അത് പ്രശംസനീയമാണെന്നും മോദിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. അനുമതി നൽകിയില്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ, തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.
കൊവിഡ്-19 പ്രതിരോധ മരുന്നിനായുള്ള അമേരിക്കൻ പ്രസഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ കേന്ദ്രസർക്കാർ വഴങ്ങരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു . മഹാമാരിക്കെതിരായ യുദ്ധത്തിൽ ഇന്ത്യയുടെ മുൻഗണന ഇന്ത്യക്കാരെ ചികിത്സിക്കുന്നതിനാകണമെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഈ ഘട്ടത്തിൽ ട്രംപിന്റെ സമ്മർദ്ധത്തിനും ഭീഷണിക്കും വഴങ്ങി മോദി ദൗർലഭ്യമുളള മരുന്ന് നൽകരുത്. ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കേണ്ട ഈ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും യെച്ചൂരി ഫേസ്ബുക്കിൽ കുറിച്ചു.