കൊച്ചി: വിസ്മയാ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. വാദം പൂര്‍ത്തിയായെന്നും നാളെ ശിക്ഷ വിധിക്കുമെന്നും കോടതി അറിയിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന ഭർത്താവ് കിരൺ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങൾ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് കേസ്. വിസ്മയ മരിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് കോടതി വിധി വന്നിരിക്കുന്നത്.
2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. പരാതിയെ തുടര്‍ന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്‍റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. കിരൺകുമാറിനെ ജൂൺ 22-ന് അറസ്റ്റ് ചെയ്തിരുന്നു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതേതുടര്‍ന്ന് ആദ്യം സര്‍ക്കാര്‍ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കിരണ്‍ കുമാറിനെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി. കേസില്‍ 7 വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമ വിദഗ്ദര്‍ വിലയിരുത്തുന്നത്.