വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. ടെക്സാസിലെ ഉവാൽഡെയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. യു എസ് പൗരനായ സാൽവദോർ റമോസാണ് അക്രമി. ഇയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മുത്തശിയെ കൊലപ്പെടുത്തിയതിന് ശേഷം സ്കൂളില്‍ എത്തിയ സാൽവദോർ റമോസ് പ്രൈമറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 7 മുതല്‍ 10 വയസുവരെയുള്ള വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. 2012-ൽ സാൻഡി ഹുക്ക് വെടിവെപ്പിൽ 20 കുട്ടികളും ആറ് ജീവനക്കാരും മരിച്ച ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ വെടിവെപ്പാണിതെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാജ്യത്ത് വെടിവെപ്പ് കൂടി വരുന്ന സാഹചര്യത്തില്‍ ആയുധ നിയമത്തില്‍ മാറ്റം വരുത്തുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. തുടര്‍ച്ചയായി വെടിവെപ്പുകള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇത് പ്രതികരിക്കേണ്ട സമയമാണ്. രാജ്യത്ത് കൂടി വരുന്ന ആയുധ ലോബിക്കെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. വെടിവെപ്പുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് 9000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളില്‍ നടന്ന വെടിവെയ്പ്പിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെടിവയ്പുണ്ടായതിനെത്തുടര്‍ന്ന് സമീപ പ്രദേശത്തെ എല്ലാ സ്കൂളുകളെല്ലാം പൂട്ടിയിരിക്കുകയാണ്.ഇത്തരം സംഭവങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നീക്കങ്ങള്‍ ആവശ്യമാണെന്നും യു എസ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. വെടിവെപ്പില്‍ അനുശോചനം രേഖപ്പെടുത്തി വൈറ്റ് ഹൗസ് ദേശീയ പതാക താഴ്ത്തിക്കെട്ടി. കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ യു എസില്‍ ഭരണകൂടം ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.