സർവീസിലേക്ക് തിരികെ പ്രവേശിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നിർദേശം തള്ളി കണ്ണൻ ഗോപിനാഥൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമാകാന്‍ ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ തിരിച്ചിനി ഐഎഎസിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇദ്ദേഹം.
രാജി വെച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. തിരികെ സർവീസിൽ പ്രവേശിക്കാൻ നേരത്തേയും കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്സില്‍ നിന്ന് രാജിവെച്ചത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര- നഗര്‍ ഹവേലി കലക്ടറുടെ ചുമതലയാണ് വഹിച്ചിരുന്നത്. സർവീസിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ രാജി. എന്നാൽ കേന്ദ്രസർക്കാർ രാജി പരിഗണിച്ചിരുന്നില്ല.