കാബൂള്‍: അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കിയതായി യു എന്‍ വക്താവ് അറിയിച്ചു. ഹെലികോപ്റ്ററിന്‍റെ സഹായത്തോടെയാണ് അഫ്ഗാനിസ്ഥാനില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്. റെഡ് ക്രസന്റ് ഉള്‍പ്പെടെ സംഘടനകളും യുഎന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇന്നലെയുണ്ടായ ഭൂചലനത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രദേശങ്ങളെല്ലാം തകര്‍ന്ന നിലയിലാണുള്ളത്. അപകട സ്ഥലത്ത് ഇനിയും ആളുകള്‍ കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു
അഫ്ഗാനില്‍ ദുരന്ത നിവാരണ സേനയില്ലാത്തതും മികച്ച ആരോഗ്യ സംവിധാനത്തിന്‍റെ കുറവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റു പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ സന്നദ്ധമാണെന്ന് ചൈനയും അമേരിക്കയും അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കൻ പ്രവിശ്യകളായ നംഗർഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും പാക്കിസ്ഥാന്‍റെ തലസ്ഥാനമായ ഇസ്‌ലാമാബാദ്, മുൽത്താൻ, ക്വറ്റ തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനത്തിന്‍റെ ഭാഗമായി പ്രകമ്പനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.