മുംബൈ: അസമിലെ ഗുവാഹത്തിയില്‍ കഴിയുന്ന 20 വിമത എം എല്‍ എമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ശിവസേന ബിജെപിയില്‍ ലയിക്കുന്നതിന് വിമത എം എല്‍ എമാരില്‍ ചിലര്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിമത എം എല്‍ എമാര്‍ ഉദ്ദവ് താക്കറയെ ബന്ധപ്പെട്ടത്. ശിവസേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് വിമത എം എല്‍ എമാര്‍ അസമില്‍ കഴിയുന്നത്. പ്രഹാർ ജനശക്തി പാർട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ഷിൻഡെക്ക് ആഗ്രഹമുണ്ടെന്നും ഇതിന്‍റെ ഭാഗമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അനൌദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, വിശ്വാസ വോട്ടെടുപ്പിനൊരുങ്ങുകയാണ് മഹാവികാസ് ആഘാഡി സര്‍ക്കാര്‍. വിമത എം എല്‍ എമാരുടെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും എന്‍ സി പിയും സ്വീകരിച്ചിരിക്കുന്നത്. കൃത്യമായ മാര്‍ഗത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അസമില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കാതെ മഹാരാഷ്ട്രയിലേക്ക് വന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വിമത എം എല്‍ എമാര്‍ തയ്യാറാകണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും ആവശ്യപ്പെട്ടു.