ഡല്‍ഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു. ജാമ്യത്തിനായി സുബൈറിന്റെ അഭിഭാഷകന്‍ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാല്‍ ജാമ്യ ഹര്‍ജി തള്ളിയ പട്യാല കോടതി സുബൈറിനെ 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018-ലെ ഒരു ട്വീറ്റിന്റെ പേരിലാണ് നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രം ബോധപൂര്‍വ്വം പോസ്റ്റ് ചെയ്തു എന്നാണ് സുബൈറിനെതിരായ കേസ്.
മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ് ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുഹമ്മദ് സുബൈറിന് അറസ്റ്റ് ചെയ്തതിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. എഴുതുന്നതിന്‍റെയും സംസാരിക്കുന്നതിന്‍റെയും ട്വീറ്റ് ചെയ്യുന്നതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്‌ക്കേണ്ട കാര്യമില്ലെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുളള സ്വാതന്ത്ര്യമുണ്ടാവുക എന്നത് വളരെ പ്രധാനമാണെന്നും മാധ്യമപ്രവര്‍ത്തകരെ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അനുവദിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.