കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡന്റ് ഗോതബയ രജപക്സെ മാലദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് രാജിവെക്കുമെന്നാണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചത്. എന്നാല്‍ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം നല്കാന്‍ പ്രസിഡന്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് ശ്രീലങ്കയിലെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്. കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗോതബയും കുടുംബവും വിമാന മാര്‍ഗം രാജ്യം വിടാന്‍ ഇന്നലെ രണ്ട് തവണ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനീക വിമാനത്തിലാണ് ഗോതബയ രജപക്സെ മാലീദ്വീപില്‍ എത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജിക്കത്ത് ലഭിച്ചില്ലെന്ന് സ്പീക്കർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ വസതി വളയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ ഒളിവിലായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുളള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നുപോകുന്നത്. മാസങ്ങളായി ഭക്ഷണത്തിനും അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമെല്ലാം ഗുരുതരമായ ക്ഷാമമാണ് നേരിടുന്നത്.