മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആമിര്‍ ഖാനെതിരെ പരാതി. ലാൽ സിങ് ഛദ്ദ’ എന്ന ചിത്രം ഇന്ത്യൻ സൈന്യത്തെ അപമാനിച്ചുവെന്നും മത വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ലാൽ സിങ് ഛദ്ദ സിനിമയില്‍ കാര്‍ഗില്‍ യുദ്ധത്തെ ബോധപൂര്‍വ്വം അപമാനിച്ചുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആമീര്‍ ഖാന് പുറമേ സംവിധായകൻ അദ്വൈത് ചന്ദൻ, പാരാമൗണ്ട് പിക്‌ചേഴ്‌സ് പ്രൊഡക്ഷൻ ഹൗസ് എന്നിവർക്കെതിരെയും പരാതിയുണ്ട്. ഐപിസി സെക്ഷൻ 153, 153 എ, 298, 505 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് വിനീത് ജിൻഡാല്‍ പരാതിയില്‍ പറയുന്നത്.
നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ലാല്‍ സിംഗ് ചദ്ദ ബഹിഷ്‌കരിക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് ആമീര്‍ ഖാന്‍ ചിത്രം ലാൽ സിംഗ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ.