പാട്ന: നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സന്നദ്ധതയറിയിച്ച് സിപിഐ. പാര്‍ട്ടിക്ക് മാന്യമായ പ്രാതിനിധ്യം നല്‍കിയാല്‍ മന്ത്രിസഭയില്‍ ചേരാന്‍ താത്പര്യമുണ്ടെന്ന് സിപിഐ നേതാവ് അതുൽ കുമാര്‍ അഞ്ജൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ടുവന്ന നിതീഷ് കുമാര്‍ കോണ്‍ഗ്രസ് ആര്‍ ജെ ഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് പുതിയ മന്ത്രിസഭ രൂപികരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജ്വസി യാദവ് ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിഞ്ജ ചെയ്തത്. എന്നാല്‍ വകുപ്പുകള്‍ വീതം വെക്കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയില്‍ ചേരാന്‍ താത്പര്യമറിയിച്ച് സിപിഐ രംഗത്തെത്തിയത്.
'ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാൻ മറ്റ് ഇടതുപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുമായി സിപിഐക്ക് ബന്ധവുമില്ല. രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയാണ് സിപിഐ, അതിനാൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ഞങ്ങൾക്ക് മാന്യമായ പ്രാതിനിധ്യം നൽകണം. കേന്ദ്രത്തിലെ എച്ച് ഡി ദേവഗൗഡയുടെയും ഐ കെ ഗുജ്‌റാളിന്റെയും സർക്കാരിൽ, സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത 1996 മുതൽ 1998 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിന്‍റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ നീക്കം രാജ്യത്തിന്‍റെ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്തുകയും രാഷ്ട്രീയ ശക്തികളുടെ പുനഃക്രമീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും -' സിപിഐ നേതാവ് അതുൽ കുമാർ അഞ്ജൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 30 അംഗ മന്ത്രിസഭയില്‍ 18 മന്ത്രിസ്ഥാനങ്ങള്‍ ആര്‍ ജെ ഡി ആവശ്യപ്പെട്ടുവെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ എംഎല്‍, സിപിഐ, സിപിഐഎം, എച്ച്എഎം എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. 234 അംഗങ്ങളുള്ള നിയമസഭയില്‍ 160 എംഎല്‍എമാരാണ് മഹാഗഡ്ബന്ധന്‍ സഖ്യത്തിനുള്ളത്.