ഉത്തർപ്രദേശിൽ അഖില ഭാരതീയ ഹിന്ദു മഹാസഭ നടത്തിയ തിരംഗ യാത്രയിൽ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം വച്ചതിൽ പ്രതികരണവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. മോദിയുടേയും യോഗിയുടേയും നാട്ടിൽ ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി മാറുകയാണ് തിരംഗയാത്രകളെന്ന് വി ടി ബൽറാം പറഞ്ഞു. സ്വയം നിഷ്‌കളങ്കരെന്ന് നടിച്ച് ഇപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്ന, അവർക്ക് വോട്ടുചെയ്യാൻ നിൽക്കുന്നവർക്ക് ഇതിൽ ഒരു അസ്വസ്ഥതയും തോന്നുന്നില്ലേ എന്നും നെഹ്‌റു കഴിഞ്ഞാൽ ബിജെപിയുടെ യഥാർത്ഥ ടാർഗെറ്റ് ഗാന്ധിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വി ടി ബൽറാമിന്റെ പ്രതികരണം.
വി ടി ബല്‍റാമിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ഇതാ, ഇങ്ങനെയൊക്കെയാവുകയാണ് ഇവിടത്തെ കാര്യങ്ങൾ!
ഗാന്ധി ഘാതകന്റെ സ്മരണാഞ്ജലിയായി തിരംഗായാത്രകൾ മാറുകയാണ് മോഡിയുടേയും യോഗിയുടേയും നാട്ടിൽ. എന്റെ ചോദ്യം ഇത്തവണ മതനിരപേക്ഷ വാദികളോടല്ല.
സ്വയം നിഷ്ക്കളങ്കരെന്ന് നടിച്ച് ബിജെപിയെ ഇപ്പോഴും പിന്തുണക്കുന്നവരോട്, ഇനിയും ബിജെപിക്ക് വോട്ട് ചെയ്യാൻ തയ്യാറായി നിൽക്കുന്നവരോടായി ചോദിക്കട്ടെ, നിങ്ങൾക്കിതിൽ ഒരസ്വസ്ഥതയും തോന്നുന്നില്ലേ? നിങ്ങൾക്കൽപ്പമെങ്കിലും കുറ്റബോധം തോന്നുന്നില്ലേ? നെഹ്രുവിനോടും കോൺഗ്രസിനോടും മതേതരത്വമെന്ന ആശയത്തോടുമൊക്കെ നിങ്ങൾ നിരന്തരം കാണിക്കുന്ന വെറുപ്പും വിദ്വേഷവും നിങ്ങൾക്ക് മഹാത്മാ ഗാന്ധിയോടും അതേ അളവിലുള്ള വെറുപ്പിനെ മറച്ചു പിടിക്കാനുള്ള ഒരു താത്ക്കാലിക തന്ത്രം മാത്രമല്ലേ? നെഹ്രു കഴിഞ്ഞാൽ നിങ്ങളുടെ യഥാർത്ഥ ടാർഗറ്റ് ഗാന്ധി തന്നെയല്ലേ? ആത്മവഞ്ചനയില്ലാതെ ഇതിന് ഉത്തരം നൽകാൻ കഴിയുന്ന ഒരു ബിജെപിക്കാരനെങ്കിലും ഇവിടെയുണ്ടോ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക