പാട്ന: ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്. എം എല്‍ സി സുനില്‍ സിങ്, എം പി അഷ്ഫാഖ് കരീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ബീഹാറില്‍ ബിജെപിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് എന്‍ ഡി എ വിട്ട് ആര്‍ ജെ ഡിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആര്‍ ജെ ഡി നേതാക്കളുടെ വസതികളില്‍ സി ബി ഐ റെയ്ഡ്. ലാലു പ്രസാദ് യാദവിന് എതിരായ റെയിൽവേ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സുനില്‍ സിങിന്‍റെ വീട്ടില്‍ പരിശോധന നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുനിൽ സിങ് പാർട്ടിയുടെ സംസ്ഥാന ട്രഷററുമാണ്.
ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആര്‍ ജെ ഡിയുടെ ആരോപണം. ഭരണം നഷ്ടപ്പെട്ടതിലുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എം എല്‍ എമാരെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുനില്‍ സിങ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം,കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ വീട്ടിലും സി ബി ഐ റെയ്ഡ് നടത്തിയിരുന്നു. മദ്യ വില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ചാണ് മനീഷ് സിസോദിയയുടെ വസതിയിലടക്കം സി ബി ഐ റെയ്ഡ് നടത്തിയത്. ഇതിനുപിന്നാലെ ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.