ചൈനയില്‍ പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ തങ്ങളുടെ പൗരന്മാര്‍ക്കെതിരെ കടുത്ത വിവേചനമാണ് നടക്കുന്നതെന്ന് നൈജീരിയ. ഗ്വാങ്‌ഷൂ നഗരത്തിൽ നൈജീരിയക്കാർ ഉൾപ്പെടുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരേ വംശീയ വിദ്വേഷം നടത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈനീസ് അംബാസഡർ ഷൌ പിങ്ജിയാനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയ നൈജീരിയ വിദേശകാര്യ മന്ത്രി ജെഫ്രി ഒനിയാമ, 'അങ്ങേയറ്റം ദുഃഖകരവും അസ്വസ്ഥജനകമായ രംഗങ്ങളും സംഭവങ്ങളുമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.
ചൈനയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നൈജീരിയക്കാർ കടുത്ത വിവേചനമാണ് നേരിടുന്നത്. നൈജീരിയക്കാരാണ് കൊറോണ പടര്‍ത്തുന്നത് എന്നാണ് ഒരുവിഭാഗം ഉയര്‍ത്തുന്ന പ്രധാന ആരോപണം. 'നൈജീരിയക്കാര്‍ അവരുടെ ഭാണ്ഡക്കെട്ടുകളുമായി തെരുവില്‍ നില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. അത്യന്തം വേദനാജനകമായ കാഴ്ച്ചയാണത്'- ഒനിയാമ പറഞ്ഞു. ചൈനീസ് അധികാരികളിൽ നിന്ന് അടിയന്തര നടപടി പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.