കോവിഡും മരണ നിരക്കും
ഒരു രോഗത്തിൻ്റെ മരണനിരക്ക് എന്ന് പറയുന്നത് രോഗാണുക്കളുടെ പ്രഹരശേഷിയും ആരോഗ്യ സംവിധാനങ്ങളുടെ സേവനശേഷിയും അളക്കാനുള്ള സൂചകമാണ്. ഇത് ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളിലാണ് നിശ്ചിത സമയത്ത് കണക്കാക്കുന്നത്.
ഇതുപ്രകാരം യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ് , ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ കോവിഡ് -19 രോഗ ബാധിതരുടെ നിരക്കും മരണനിരക്കും തമ്മിലൊന്നു താരത്യമം ചെയ്യാം.
ജർമ്മനിയിൽ കോവിഡിൻ്റെ മരണനിരക്ക് 2.4% മാണ്. ഫ്രാൻസ് - 10.6%, ഇറ്റലി - 12.8%, സ്പെയിൻ - 10.4% എന്നിങ്ങനെയാണ് മരണനിരക്ക്. ജര്‍മ്മനിയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങളിലെ മരണനിരക്ക് ഏകദേശം 5 ഇരട്ടിയാണ് എന്ന് ഈ കണക്കുകളില്‍ നിന്നു വ്യകതമാണ്. കോവിഡിൻ്റെ ശരാശരി പ്രഹരശേഷി 2.4 ശതമാനമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത് പരിഗണിച്ച് വിശകലനം ചെയ്യുമ്പോൾ മാത്രമെ കോവിഡ് -19 നേരിടുന്നതില്‍ ജര്‍മ്മനി കാണിച്ച മികവ് അവര്‍ക്ക് എങ്ങനെ കൈവരിക്കാനായി എന്ന് തിരിച്ചറിയാന്‍ കഴിയൂ.
ജർമ്മനിയൊഴികെയുള്ള മറ്റു മൂന്നു രാജ്യങ്ങളിലും മരണനിരക്ക് വളരെ കൂടുതലാണ്. ഈ രാജ്യങ്ങളിലെല്ലാം ആരോഗ്യ സേവനമേഖല സർക്കാർ നേരിട്ടൊ ഇൻഷൂറൻസ് ആയൊ നടത്തുന്ന രീതിയാണുള്ളത്. ജി.ഡി.പി യുടെ 9 തൊട്ട് 12 ശതമാനം വരെ ആരോഗ്യമേഖലക്ക് നീക്കിവെക്കുന്നുമുണ്ട്. എന്നാല്‍ പൊതുജനാരോഗ്യം സംബന്ധിച്ച ഈ അളവുകൊലുകളിലെല്ലാം ജര്‍മ്മനി തന്നെയാണ് മുന്നില്‍. അതിന്‍റെ ഫലം കൂടിയാണിപ്പോള്‍ ജര്‍മ്മനി കൊയ്തു കൊണ്ടിരിക്കുന്നത് എന്നു കാണാം.
നിര്‍ണ്ണായക ഘടകങ്ങള്‍
ഒരു രാജ്യത്തെ ആരോഗ്യ ഉപാധികളുടെ ദേശസാല്‍ക്കരണം, .ജനസാന്ദ്രത . സാമ്പത്തിക നില എന്നീ മൂന്നുഘടകങ്ങള്‍ പ്രാഥമികമായി പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിര്‍ണ്ണായകമായ പങ്കുവയ്ക്കുന്നുണ്ട്
ജനസാന്ദ്രത
കോവിഡിൻ്റെ വ്യാപന ശേഷി നോക്കിയാല്‍ കൂടുതൽ സാധ്യതയുള്ളത് ജനസാന്ദ്രത കൂടുതല്‍ (225) ഉള്ള ജർമ്മനിയിലാണ്, നേരത്തെ പറഞ്ഞ നാലു രാജ്യങ്ങളില്‍ സാധ്യത ഏറ്റവും കുറവ് ജനസാന്ദ്രത കുറഞ്ഞ സ്പെയിനിലു (87) മാണ്. കോവിഡ് മൂലം കൂടുതൽ മരണമുണ്ടാകുന്നത് പ്രായമുള്ളവരിലാണ്. മരണസാധ്യത നോക്കിയാൽ നാലു രാജ്യങ്ങളിലേയും 65 വയസ്സ് കഴിഞ്ഞവരുടെ എണ്ണത്തിൽ വലിയ വ്യത്യാസമില്ല. നാലു രാജ്യങ്ങളിലും ഈ പ്രായപരിധിയില്‍ ഉള്ളവര്‍ ഇരുപത് മുതല്‍ ഇരുപത്തിമൂന്നു ശതമാനം ( 20-23%) വരേയാണ്. ഇന്ത്യയുടെ ഇരട്ടിയാണിത്.
സാമ്പത്തികം
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതില്‍ മറ്റൊരു നിർണ്ണായക ഘടകമാണ് സാമ്പത്തിക നില. താരതമ്യത്തിനായി നാമെടുത്ത ജർമ്മനി, ഫ്രാൻസ് , ഇറ്റലി, സ്പെയിൻ എന്നീ നാലു രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലെ സാമ്പത്തിക അന്തരം താരതമ്യേന ഒരു വിശകലനത്തിന് ഉപാധിയായെടുക്കാന്‍ പാകത്തിലുള്ളതിനേക്കാള്‍ കുറവാണ് (ഗിനി കോയ ഫിഷൻ്റ് 27 -33).
ജര്‍മ്മനിക്ക് മരണനിരക്ക് കുറയ്ക്കാനായതെങ്ങിനെ ?
എപ്പിഡമിയോളജിക്കലായി വിലയിരുത്തുമ്പോൾ ജർമ്മനിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണനിരക്ക് കുറക്കാനായത് വ്യാപകമായി രോഗം കണ്ടെത്താനായി ടെസ്റ്റ് ചെയ്തതും , ഐസോലേറ്റ് ചെയ്യനായതും ആവശ്യമുള്ളവർക്ക് വേണ്ട ചികിത്സ നൽകാനായതും കൊണ്ടാണ്. അവിടെ രോഗം അപ്പപ്പോള്‍ നന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ മരണനിരക്ക് കണക്കാക്കുന്ന ഡിനോമിനേറ്റർ ( ഛേദകം) കൂടുന്നുമുണ്ട്. കൂടാതെ നാം തുടക്കത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ മറ്റു മൂന്നു രാജ്യങ്ങളെ അപേക്ഷിച്ച് ആളോഹരി ആശുപത്രി കിടക്കകളും ഇൻന്‍റസീവ് ചികിത്സാ യൂണിറ്റുകളും ചികിത്സകരും ജർമ്മനിയിൽ കൂടുതലാണ്. ചരിത്രപരമായി ആരോഗ്യ സേവനമേഖല "സോഷ്യലൈസ് " ചെയ്ത് ദേശസാത്കരിച്ച രാജ്യമാണ് ജർമ്മനി. അതിനാലാണ് കൊവിഡ്-19 പ്രതിരോധത്തില്‍ മരണനിരക്ക് ലോകരാജ്യങ്ങളെ ആകെ അമ്പരപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്താന്‍ ജര്‍മ്മനിക്ക് സാധ്യമായത് എന്നു കരുതേണ്ടിയിരിക്കുന്നു.
കോവിഡ് നിയന്ത്രണത്തിനുവേണ്ടത് രോഗവ്യാപനത്തിൻ്റെ സ്റ്റേജിനനനുസരിച്ച സ്റ്റ്രാറ്റജികളാണ്. രോഗവ്യാപനമുണ്ടാകുമ്പോൾ വേണ്ടത് വ്യാപക ടെസ്റ്റിങ്ങും ഐസോലേഷനുകളും ചികിത്സാ സൗകര്യങ്ങളുമാണ്. അത്യാസന്ന ചികിത്സവേണ്ടവർക്ക് അത് സമയത്തിനു നൽകാൻ തക്ക സൗകര്യങ്ങൾ 24 മണിക്കൂറും വേണ്ടതുണ്ട്. അത് ജര്‍മ്മനിയില്‍ ലഭിയ്ക്കുന്നുണ്ടെന്ന് വേണം അനുമാനിക്കാൻ .