കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള കിബു വികൂനയെ നിയമിച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ പ്രമുഖ ക്ലബായ മോഹൻബാഗാനിൽ നിന്നാണ് വികൂന ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബാഗാനെ ഐലീഗാ ചാമ്പ്യൻമാരാക്കിയാണ് വികൂന കൊച്ചി ആസ്ഥാനമായ ക്ലബിലെത്തുന്നത്. ഹോളണ്ടിൽ നിന്നുള്ള എൽകോ ഷെട്ടോരിക്ക് പകരക്കാരനായിട്ടാണ് പുതിയ കോച്ചിനെ കണ്ടെത്തിയത്. കഴിഞ്ഞ ഐഎസ്എലിൽ ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. ഷെട്ടോരിയുടെ സേവനത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. കഴിഞ്ഞ സീസണിലാണ് ഷെട്ടോരി ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.
2002 ലാണ് വികൂന ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചത്. ലാലീഗയിൽ ഒസാസുനയുടെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചാണ് കരിയർ ആരംഭിച്ചത്. ചെൽസി സൂപ്പർ സ്റ്റാർ, സീസർ അസ്പിലിക്കുറ്റ എന്നീ യൂത്ത് ടീമുകളെ വാർത്തെടുക്കുന്നതിൽ നിർണായക സ്ഥാനം വഹിച്ചു. ഒസാസുനയിൽ ജാൻ അർബന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചു. പോളണ്ടിലെ ലെജിയ വാർസ, സാഗ്ലെബി ലുബിൻ, ലെക് പോസ്നാൻ തുടങ്ങി നിരവധി മുൻനിര ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് വികുന പ്രതികരിച്ചു. ഐഎസ്‌എല്ലിലെ മികച്ച ടീമുകളിലൊന്നിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത് പദവിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വികൂന പറഞ്ഞു.