മെയ് 31-ന് നടക്കേണ്ട സിവിൽ സർവീസസ് പ്രാഥമിക പരീക്ഷ നീട്ടിവെക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) തീരുമാനിച്ചു. പ്രാഥമിക പരീക്ഷ മാറ്റിവയ്ക്കാന്‍ തത്വത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മെയ് 3-ന് ശേഷം മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന് യുപിഎസ്സി-യിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് 'ദ പ്രിന്‍റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനിയെന്ന് പരീക്ഷ നടക്കും എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. 'കമ്മീഷനും സർക്കാരും ഉദ്യോഗാര്‍ത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാന്‍ സദാ തയ്യാറാണ്. അന്തർസംസ്ഥാന യാത്ര അടക്കമുള്ള കാര്യങ്ങളില്‍ ഒരു തീരുമാനമാകാതെ പരീക്ഷയെ കുറിച്ച് ഒരു തീരുമാനവും നിലവില്‍ സ്വീകരിക്കാന്‍ കഴിയില്ല. യുക്തിസഹമായി പറഞ്ഞാൽ, എത്രയും പെട്ടെന്ന് പരീക്ഷ നടത്തുക എന്നത് അസാധ്യമാണ്' എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തീരുമാനം സംബന്ധിച്ച് കമ്മീഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ജമ്മു ആസ്ഥാനമായുള്ള ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 'സിവിൽ സർവീസസിന്റെ പ്രാഥമിക പരീക്ഷയും ഞങ്ങൾ മാറ്റിവച്ചിട്ടുണ്ട്' എന്ന് പറഞ്ഞിരുന്നു.