വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിൽ നടന്ന ബോംബ് ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടുവെന്ന് തുർക്കി. തിരക്കേറിയ ഒരു മാർക്കറ്റില്‍ ഹാന്‍ഡ് ഗ്രനേഡ് ഗ്രനേഡ് ഉപയോഗിച്ച് ഇന്ധന ടാങ്കർ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്ന് അതിർത്തി പ്രവിശ്യയായ ഹതെയുടെ ഗവർണർ പറഞ്ഞു. തുർക്കിയിലെ കുർദിഷ് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് അവര്‍ കരുതുന്ന വൈ.പി.ജി എന്ന കുർദിഷ് മിലിഷ്യ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹവും തുർക്കിയുടെ പ്രതിരോധ മന്ത്രാലയവും ആരോപിച്ചു. തുർക്കിയുടെ പിന്തുണയോടെ സിറിയന്‍ പ്രതിപക്ഷമാണ് അഫ്രിന്‍ നിയന്ത്രിക്കുന്നത്.
നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) പുതിയ പതിപ്പാണ് വൈ.പി.ജി-യെന്ന് തുര്‍ക്കി ആരോപിക്കുന്നു. പി.കെ.കെ-യെ യുഎസും, യൂറോപ്യൻ യൂണിയനും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സിറിയയിലെ ജിഹാദി ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) നെ പരാജയപ്പെടുത്താൻ അമേരിക്ക ആശ്രയിച്ചിരുന്നസംഘടനയാണ് വൈ.പി.ജി. അവര്‍ക്ക് പി.കെ.കെ-യുമായി യാതൊരു ബന്ധവുമില്ലെന്നാണ് യു.എസി-ന്‍റെ വാദം.
തിങ്കളാഴ്ച ഉച്ചയ്ക്ക് അഫ്രിനിലെ 'സെൻട്രൽ സൂക്ക് അലി' പ്രദേശത്തെ ഒരു ഓപ്പൺ എയർ മാർക്കറ്റിലാണ് ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചത് എന്ന് 'സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്' വ്യക്തമാക്കി. പുണ്യ റമദാൻ മാസമായതിനാല്‍ അഭൂതപൂര്‍വമായ തിരക്കനുഭവപ്പെടുന്ന മാര്‍ക്കറ്റാണിത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൌരന്മാരാണെന്നും, അതില്‍ 11 കുട്ടികളുണ്ടെന്നും തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.