കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ഉത്തരവിട്ടതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട കർണാടക ഐഎഎസ് ഉദ്യോഗസ്ഥൻ മുഹമ്മദ് മൊഹ്‌സിൻ വീണ്ടും കുരുക്കില്‍. തബ്ലീഗി ജമാഅത്തിനെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
'കൊവിഡ് രോഗമുക്തരായ ശേഷം തങ്ങളുടെ പ്ലാസ്മ പരീക്ഷണാത്മക കൊറോണ വൈറസ് ചികിത്സയ്ക്കായി സംഭാവന ചെയ്ത തബ്ലീഗി ജമാഅത്തുകാര്‍ ആണ് യഥാര്‍ത്ഥ ഹീറോകള്‍' എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്. വൈറസിനെതിരായ പോരാട്ടത്തിൽ അവരുടെ സംഭാവന അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഈ ട്വീറ്റിന് മാധ്യമങ്ങളിൽ ലഭിച്ച പ്രതികൂല കവറേജ് കൊവിഡ് രോഗത്തിന്‍റെ ഗൌരവം കൂടെ കണക്കിലെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ് എന്നാണ് കർണാടക സർക്കാർ നിലപാട്. ഏപ്രിൽ 30-ന് പുറപ്പെടുവിച്ച നോട്ടീസിനോട് പ്രതികരിക്കാൻ മൊഹ്‌സിന് അഞ്ച് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ അഖിലേന്ത്യാ സേവന ചട്ടം (1968) പ്രകാരം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.