മലേഷ്യയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പടെ ആയിരത്തിലധികം അനധികൃത താമസക്കാരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അതില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരാണ്. ഇന്നലെ രാത്രിയാണ് അസാധാരണമായ നീക്കമുണ്ടായത്. എന്നാല്‍, കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കുടുങ്ങിപ്പോകുകയും ആ സമയത്ത് വിസ കാലാവധി തീരുകയും ചെയ്തവരെ പിന്നീട് വിട്ടയച്ചുവെന്നും 'അല്‍ ജസീറ'യടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കുടിയേറ്റക്കാരായ വിദേശികളുടെ സാന്നിദ്ധ്യം സ്വദീശികളെ അസ്വസ്ഥമാക്കിയിരുന്നു. അവരാണ് കൊവിഡ് രോഗം പരത്തുന്നത് എന്നതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. മലേഷ്യയിൽ ഏകദേശം 20 ദശലക്ഷം രജിസ്റ്റർ ചെയ്ത വിദേശ തൊഴിലാളികളുണ്ടെങ്കിലും ശരിയായ രേഖകളില്ലാതെ കൂടുതൽ പേർ രാജ്യത്ത് താമസിക്കുന്നതായി അധികൃതർ പറയുന്നു.
തലസ്ഥാനമായ ക്വാലാലംപൂരിലെ അയൽപ്രദേശത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും അഭയാർഥികളും താമസിക്കുന്ന സ്ഥലത്ത് നടത്തിയ ഇമിഗ്രേഷൻ റെയ്ഡിനെ തുടർന്നാണ് ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളടക്കം 700 ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തതായി ഹ്യൂമൻ റൈറ്റ്സ് വാച്ചും (എച്ച്ആർഡബ്ല്യു) ഏഷ്യ പസഫിക് അഭയാർത്ഥി അവകാശ ശൃംഖലയും (എപിആർആർഎൻ) അറിയിച്ചു.