'ടെസ്ലയുടെ സ്റ്റോക്ക് വില വളരെ ഉയർന്നതാണ്' എന്ന ടെസ്‌ലയുടെ സഹസ്ഥാപകനും സിഇഒയുമായ എലോൺ മസ്കിന്‍റെ ഒരൊറ്റ ട്വീറ്റുകൊണ്ട് കമ്പനിക്ക് നഷ്ടമായത് 14 മില്യൺ ഡോളറാണ്, അതായത് ഒരുലക്ഷം കോടി രൂപ. ഇതിനെ തുടർന്ന് ടെസ്ലയുടെ ബോർഡിൽ നിന്നും സിഇഒ സ്ഥാനത്ത് നിന്നും എലോൺ മസ്ക്കിനെ നീക്കം ചെയ്യണമെന്ന മുറവിളി ഉയര്‍ന്നു കഴിഞ്ഞു. ട്വീറ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടെസ്‌ല സ്റ്റോക്ക് ഓഹരി വില 760.23 എന്ന നിലയിലായിരുന്നു. എന്നാല്‍ ട്വീറ്റിന് ശേഷം ഓഹരി വില 717.64 എന്ന നിലയിലേക്ക് കുത്തനെ ഇടിയുകയായിരുന്നു.
ടെസ്‌ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണ് എന്നായിരുന്നു ട്വീറ്റ്. പിന്നാലെവന്ന മറുചോദ്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത മറുപടികള്‍ നല്‍കാന്‍ തുടങ്ങിയതോടെ വിപണി ഇളകി മറിഞ്ഞു. ഭയന്നുപോയ ഉടമകൾ ഓഹരികളെല്ലാം അതിവേഗം വിറ്റൊഴിവാക്കി. വാള്‍ സ്ട്രീറ്റില്‍ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇതാദ്യമായല്ല മസ്ക് കല്ലുവച്ച നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2018 ഓഗസ്റ്റിലും അദ്ദേഹം ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്‌ലയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു. മസ്‌ക്കിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകള്‍ ഓഗസ്റ്റ് 7 ന് ടെസ്ലയുടെ ഓഹരി വില ആറ് ശതമാനത്തിലധികം ഉയരാന്‍ കാരണമായി, ഇത് വിപണിയില്‍ കാര്യമായ തകര്‍ച്ചയ്ക്കും പിന്നീട് കാരണമായി.