ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കിം ജോങ് ഉന്നിനെ കുറിച്ച് 20 ദിവസത്തോളം യാതൊരു വിവരവും ഇല്ലായിരുന്നു. അതോടെ അദ്ദേഹം മരിച്ചുവെന്നും, അതല്ല, കോമയിലാണെന്നും അടക്കമുള്ള അഭ്യൂഹ പ്രചാരണങ്ങള്‍ മൂന്നാഴ്ച കൊടുമ്പിരി കൊണ്ടിരുന്നു. എന്നാല്‍ അപ്പോഴും കിം എവിടെയാണെന്ന് തനിക്കറിയാമെന്നും, വൈകാതെ നിങ്ങളും അറിയുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
കിമ്മിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രംപിന്‍റെ പുതിയ ട്വീറ്റ്. ഒപ്പം, ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോൾ സന്തോഷമുണ്ട്’ എന്ന് ട്രംപ് കുറിക്കുകയും ചെയ്തു. തലസ്ഥാനമായ പ്യോങ്‌യാങിന്റെ അടുത്തുള്ള പട്ടണമായ സൺചിയോണിലെ ഒരു വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന കിമ്മിന്‍റെ ഫോട്ടോ ഉത്തര കൊറിയൻ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അതുതന്നെയാണ് ട്രംപും ഷെയര്‍ ചെയ്തത്.
കിമ്മിന്റ ആരോഗ്യനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം കൂടെ ശ്രദ്ധയില്‍ പെട്ടതോടെ എല്ലാവരും അന്തിമ വിധിയെഴുതി. എന്നാല്‍ ഉത്തരകൊറിയയോ അവരോട് ഏറെ അടുപ്പമുള്ള രാജ്യമായ ചൈനയോ വാര്‍ത്തകളോട് ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ മൂന്നാഴ്ച്ചയോളം കിം എവിടെയായിരുന്നുവെന്നതിന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല .