ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽജി പോളിമർ പ്ലാന്റിൽ നിന്ന് ചോർന്ന രാസവാതകം ശ്വസിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. അബോധാവസ്ഥയിലായ നൂറുകണക്കിന് ആളുകളെ നഗരത്തിലെ കിംഗ് ജോർജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം കുട്ടികളെയും പ്രായമായവരെയുമാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് കെജിഎച്ചിലെ ഡോക്ടര്‍മാര്‍ പറയുന്നു.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) ആന്ധ്ര സർക്കാരിനും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. ഫാക്ടറിയോട് ചേർന്ന് താമസിക്കുന്ന ആയിരത്തിലധികം പേർ ഗ്യാസ് ചോർച്ചയ്ക്ക് ഇരയായതായി എൻഡിആർഎഫ് ഡിജി എസ്. എൻ. പ്രധാൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാക്ടറിയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന 200-250 കുടുംബങ്ങളെ ഒഴിപ്പിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മൃഗങ്ങളെ നഷ്ടപ്പെട്ട ഉടമകൾക്ക് 20,000 രൂപ വീതം വാഗ്ദാനം ചെയ്തു. കൂടാതെ, ഗ്യാസ് ചോർച്ചയ്ക്ക് ഇരയായവർക്കും മരിച്ചവരുടെ കുടുംബത്തിലെ ബന്ധുക്കൾക്കും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.