ജർമനിയുടെ ലോകകപ്പ് ഹീറോ മിറോസ്ലാവ് ക്ലോസെയെ ബയേണ്‍ മ്യൂണിക്കിന്റെ സഹപരിശീലകനായി നിയമിച്ചു. ഈ ജൂലൈ മുതലായിരിക്കും മുഖ്യ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിന്റെ സഹായിയായി ക്ലോസെ ബയേണിലെത്തുക. ജർമൻ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ്ലിഗയിൽ മേയ് 16-ന് വീണ്ടും പന്തുരുളാനിരിക്കേയാണ് മുൻ ക്ലബിലേക്കുള്ള ക്ലോസെയുടെ മടങ്ങിവരവ്. 2021 ജൂൺ 30 വരെയാണ് നിയമനം. ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായ ക്ലോസെയുടെ മികവ് ക്ലബിന് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
2016-ല്‍ വിരമിച്ച ശേഷം ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു. കഴിഞ്ഞവര്‍ഷം ബുണ്ടസ്‌ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.
ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ് ക്ലോസെ. നാല് ലോകകപ്പുകളിൽ നിന്നായി 16 ഗോളുകളാണ് ക്ലോസെയുടെ സമ്പാദ്യം. കളിച്ച ആദ്യ ലോകകപ്പിൽ തന്നെ 5 ഗോൾ നേടി ക്ലോസെ വരവറിയിച്ചിരുന്നു. പിന്നെ എല്ലാ ലോകകപ്പിലും ക്ലോസെ എതിർടീമിന്‍റെ വലകുലുക്കി. 137 മത്സരങ്ങളിൽ നിന്ന് 71 ഗോൾ നേടി ജർമനിയുടെ എക്കാലത്തെയും മികച്ചഗോൾ വേട്ടക്കാരനും ക്ലോസെയാണ്.