വീഡിയോ കോൺഫറൻസിനുള്ള സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ലോകത്താകെ കൊവിഡ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെയാണ് സൂം ആപ്പിന്റെ രാശി തെളിഞ്ഞത്. 300 ദശലക്ഷത്തോളം ആളുകള്‍ പ്രതിദിനം ഉപയോഗിക്കുന്ന ആപ്പായി അതുമാറി. ലോക്ക് ഡൌണ്‍ തുടങ്ങുന്നതിനു മുന്‍പ് വെറും 10 ദശലക്ഷം ആളുകള്‍ മാത്രമായിരുന്നു ഈ ആപ്പ് ഉപയോഗിച്ചിരുന്നത്.
കേവലം പന്ത്രണ്ട് ആഴ്ചകൊണ്ടാണ് ഇത്രയും വലിയ കുതിച്ചു ചാട്ടം ഉണ്ടായതെന്നും, അതില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളാണ് എന്നും സൂം ഇന്ത്യ മേധാവിയും ജനറൽ മാനേജറുമായ സമീർ രാജെ പറയുന്നു. എന്നാല്‍, സർക്കാർ ഓഫീസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. പാസ്‌വേഡുകൾ ചോരുകയും വീഡിയോ കോൺഫറൻസിൽ അജ്ഞാതർ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായതോടെയാണ് ആപ്പിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. എന്നിട്ടും, ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയെയെല്ലാം മറികടന്ന് സൂം ആപ്പാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത്.