രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും. ലോക്ക്ഡൗണ്‍ മൂന്നുഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതൽ 15 ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഈ സർവീസുകൾക്കുള്ള ബുക്കിങ് ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മുതൽ ആരംഭിക്കും. ഓൺലൈൻ വഴി മാത്രമാണ് ബുക്കിങ്.
ആദ്യ ഘട്ടത്തില്‍ ദില്ലിയില്‍ നിന്നും പതിനഞ്ച് നഗരങ്ങളിലേയ്ക്കാണ് ട്രെയിന്‍ ഓടുക. ദില്ലി-തിരുവനന്തപുരം ട്രെയിന്‍ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. അസം, ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജമ്മു, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വ്വീസുകള്‍. നിലവില്‍ 20,000 കോച്ചുകളെ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ് റെയില്‍വേ. മാത്രമല്ല, 300 തീവണ്ടികള്‍ ശ്രമിക് സ്‌പെഷ്യല്‍ തീവണ്ടികളാണ്. ഇവ അതിഥിത്തൊഴിലാളികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.
ഇന്ന് ഉച്ചകഴിഞ്ഞ് 4 മുതല്‍ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ബുക്കിങ് നടത്താം. ടിക്കറ്റുകള്‍ ഉറപ്പായവര്‍ക്ക് മാത്രമേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കൂ. യാത്ര തുടങ്ങുന്നിടത്ത് കൃത്യമായ പരിശോധനകളുണ്ടാവും. എല്ലാ യാത്രക്കാരും മാസ്‌കുകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമാണ്. യാത്ര പുറപ്പെടും മുന്‍പ് റെയില്‍വേ സ്റ്റേഷനുകളില്‍ തെര്‍മല്‍ സ്ക്രീനിങ്ങുണ്ടാകും. കോവിഡ് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ഏതൊക്കെ തീവണ്ടികള്‍ എന്ന് യാത്ര തുടങ്ങുമെന്നതില്‍ വിശദമായ വാര്‍ത്താകുറിപ്പ് ഇന്ന്തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.