അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണെങ്കില്‍ കളിമാറുമെന്നും 'വൻ സംഘർഷം' ഉണ്ടാകുമെന്നും ഇസ്രായേലിനു മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ജോർദാൻ രാജാവ് രംഗത്ത്. ഇസ്രായേലിന്‍റെ അത്തരം നീക്കങ്ങളെ ചെറുക്കാന്‍ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ട്.
യഹൂദ വാസസ്ഥലങ്ങളും ജോർദാൻ താഴ്‌വരയും പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ അടുത്തിടെ വീണ്ടും പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തിലേറെ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി പഥത്തില്‍ തിരിച്ചെത്താനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. ഇസ്രായേലിന്‍റെ തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ പിന്നീട് ഫലസ്തീന്‍ എന്ന രാജ്യം ഉണ്ടാകില്ല.
'പലസ്തീൻ ദേശീയ അതോറിറ്റി തകർന്നാൽ എന്ത് സംഭവിക്കും? ഈ മേഖലയിൽ കൂടുതൽ കുഴപ്പങ്ങളും തീവ്രവാദവും ഉണ്ടാകും. ജൂലൈയിൽ ഇസ്രായേൽ വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ അത് ജോർദാൻ ഹാഷെമൈറ്റ് രാജ്യവുമായി വലിയ സംഘട്ടനത്തിന് ഇടയാക്കും' എന്നാണ് ജോർദാൻ രാജാവ് കിംഗ് അബ്ദുള്ള രണ്ടാമന്‍ പറഞ്ഞത്.
പാശ്ചാത്യ രാജ്യങ്ങളുമായി ഏറെ അടുപ്പമുള്ള രാജ്യമാണ് ജോര്‍ദാന്‍, ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ട രണ്ട് അറബ് രാജ്യങ്ങളിൽ ഒന്ന്. 'ആരെയും ഭീഷണിപ്പെടുത്താനും, മേഖലയില്‍ അശാന്തി പടര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞങ്ങൾ എല്ലാ ഓപ്ഷനുകളും പരിഗണിക്കുകയാണ്' എന്നും രാജാവ് വ്യക്തമാക്കി.